ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് വേണ്ടി സർക്കാർ പ്രോസിക്യൂട്ടർ തന്നെ വാദിച്ച സംഭവം വലിയ വിവാദമായ പശ്ചാത്തലത്തിൽ, കേസുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡിജിപി) ആസഫലി ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മ്യൂസിയം എസ്എച്ച്ഒ കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകളുമായി കൊച്ചിയിലെ പ്രോസിക്യൂഷൻ ഡിജിപിയുടെ ഓഫീസിലെത്തിയിട്ടുണ്ട്. അതേസമയം, കേസിൽ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നാളെ ഹൈക്കോടതിയിൽ അപ്പീൽ നൽകും. സെഷൻസ് കോടതിയെ സമീപിച്ചാൽ നിലവിലെ പ്രോസിക്യൂട്ടർ ഗീനാകുമാരി തന്നെ വീണ്ടും ഹാജരാകാൻ സാധ്യതയുള്ളതിനാലാണ് ഇഡി നേരിട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്.
വിവാദ നിലപാടിൽ പ്രതിക്കൂട്ടിലായ പ്രോസിക്യൂട്ടർ ഗീനാകുമാരിയെ ആ സ്ഥാനത്തുനിന്ന് അടിയന്തരമായി മാറ്റാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഗീനാകുമാരിയെ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സിറ്റി പോലീസ് കമ്മീഷണർ തന്നെ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ അതിവേഗ നീക്കം.






