ഹൈദരാബാദ്: മുർഷിദാബാദിലെ ഡോക്ടറായ ജോൺ പോളിൻ്റെ വീട്ടിൽ നടന്ന എക്‌സൈസ് റെയ്ഡിൽ ലക്ഷക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കൾ കണ്ടെത്തി. ഡോക്ടറും കൂട്ടാളികളും വാടക വീട് കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിവിൽപന നടത്തിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ലഹരിമരുന്നുകൾ ഇവിടെ എത്തിച്ചിരുന്നത്.
തെലങ്കാന എക്‌സൈസ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഡോക്ടറുടെ വാടക വീട് ഡൽഹിയിൽ നിന്നും ബെംഗളൂരുവിൽ നിന്നും കൊണ്ടുവരുന്ന മയക്കുമരുന്നുകളുടെ സംഭരണ, വിതരണ കേന്ദ്രമായി മാറ്റുകയായിരുന്നു. ഡോക്ടർ ജോൺ പോൾ സ്ഥിരമായി മയക്കു
മരുന്ന് ഉപയോഗിക്കുന്നയാളാണെന്നും, അധിക വരുമാനത്തിനായാണ് ലഹരിമരുന്ന് സംഘത്തിനൊപ്പം ചേർന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
മയക്കുമരുന്നുകൾ വീട്ടിൽ സൂക്ഷിക്കുകയും ആവശ്യക്കാർക്ക് വിതരണം ചെയ്യുകയുമായിരുന്നു പോളിൻ്റെ ദൗത്യം. പകരമായി ഇയാൾക്ക് സൗജന്യമായി ലഹരിവസ്തുക്കൾ ലഭിച്ചു. റെയ്ഡിൽ ഒജി കുഷ്, എംഡിഎംഎ, എൽഎസ്ഡി, കൊക്കെയ്ൻ, ഹാഷിഷ് ഓയിൽ തുടങ്ങിയ നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ഡോക്ടറുടെ കൂട്ടാളികളെന്ന് സംശയിക്കുന്ന പ്രമോദ്, സന്ദീപ്, ശരത് എന്നിവർ നിലവിൽ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.













