രാജ്യത്ത് 26 ഇടങ്ങളില്‍ ഡ്രോണ്‍; ഷെല്ലാക്രമണത്തില്‍ ഒരു മരണം, 32 വിമാനത്താവളങ്ങള്‍ അടച്ചു

വടക്ക് ബാരാമുള്ള മുതല്‍ തെക്ക് ഭുജ് വരെയുള്ള ഇടങ്ങളിലാണു ഡ്രോണുകള്‍ കണ്ടെത്തിയത്.

രാജ്യത്ത്  26 ഇടങ്ങളില്‍ ഡ്രോണ്‍; ഷെല്ലാക്രമണത്തില്‍ ഒരു മരണം, 32 വിമാനത്താവളങ്ങള്‍ അടച്ചു
രാജ്യത്ത്  26 ഇടങ്ങളില്‍ ഡ്രോണ്‍; ഷെല്ലാക്രമണത്തില്‍ ഒരു മരണം, 32 വിമാനത്താവളങ്ങള്‍ അടച്ചു

ഡല്‍ഹി: ഇന്ത്യ- പാക്കിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും പാക്കിസ്ഥാന്‍ വിവിധയിടങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണ സജ്ജമായ പാക്ക് ഡ്രോണുകള്‍ രാജ്യത്ത് 26 ഇടങ്ങളില്‍ കണ്ടെത്തിയതായാണ് വിവരം. വടക്ക് ബാരാമുള്ള മുതല്‍ തെക്ക് ഭുജ് വരെയുള്ള ഇടങ്ങളിലാണു ഡ്രോണുകള്‍ കണ്ടെത്തിയത്. രാജ്യാന്തര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ഡ്രോണുകളുടെ സാമീപ്യമുണ്ടായെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. വ്യാഴാഴ്ച പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ കനത്ത ഡ്രോണ്‍ ആക്രമണങ്ങള്‍ക്കു പിന്നാലെയാണ് വീണ്ടും പാക്ക് പ്രകോപനം.

അതിനിടെ ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തിന് അടുത്ത് സ്‌ഫോടന ശബ്ദം കേട്ടതായി വിവരമുണ്ട്. ഇവിടെ ഡ്രോണുകള്‍ കണ്ടെത്തിയതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ പലതവണ വെടിവയ്പ്പും നടത്തി. പഞ്ചാബിലെ ഫിറോസ്പുരില്‍ പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ജനവാസമേഖലയില്‍ ഒരു ഡ്രോണ്‍ പതിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ 3 പേര്‍ക്ക് പരുക്കേറ്റതായാണു വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം ഇന്ത്യയിലെ 32 വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. അധമ്പൂര്‍, അംബാല, അമൃത്സര്‍, അവന്തിപുരം, ബഠിന്‍ഡ, ഭുജ്, ബികാനേര്‍, ചണ്ഡീഗഡ്, ഹല്വാര, ഹിന്ദോണ്‍, ജൈസല്‍മേര്‍, ജമ്മു, ജാമനഗര്‍, ജോധ്പൂര്‍, കണ്ഡല, കന്‍ഗ്ര (ഗഗ്ഗല്‍), കെഷോദ്, കിഷന്‍ഗര്‍, കുളു മണാലി (ഭുന്തര്‍), ലേ, ലുധിയാന, മുന്ദ്ര, നാലിയ, പഠാന്‍കോട്ട്, പട്യാല, പോര്‍ബന്ദര്‍, രാജ്‌കോട്ട് (ഹിരസര്‍), സര്‍സാവ, ഷിംല, ശ്രീനഗര്‍, തോയിസ്, ഉത്തര്‍ലൈ എന്നിവടങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചത്. മേയ് 9 മുതല്‍ മേയ് 14 വരെയാണ് വിമാനത്താവളങ്ങള്‍ അടച്ചിടുക. ഏവിയേഷന്‍ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

:

Share Email
Top