പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഗൾഫ് മേഖലയിലെ മൂന്ന് പ്രമുഖ ഡാറ്റ സെന്ററുകൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി ആമസോൺ സ്ഥിരീകരിച്ചു. യുഎഇയിലെ രണ്ട് കേന്ദ്രങ്ങൾക്കും ബഹ്‌റൈനിലെ ഒരു കേന്ദ്രത്തിനുമാണ് കേടുപാടുകൾ സംഭവിച്ചത്. ആമസോൺ വെബ് സർവീസസ് തടസ്സപ്പെട്ടതോടെ മേഖലയിലെ ബാങ്കിങ് സേവനങ്ങളെയും വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും ഇത് ഗുരുതരമായി ബാധിച്ചു. അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായും തകരാറുകൾ പൂർണ്ണമായി പരിഹരിക്കാൻ കൂടുതൽ സമയമെടുക്കുമെന്നും കമ്പനി അറിയിച്ചു.
ഡാറ്റ സെന്ററുകളിലെ സാങ്കേതിക തടസ്സം കാരണം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യുഎഇ ഓഹരി വിപണിയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു. വിമാനത്താവളങ്ങളിലെ ഓൺലൈൻ സേവനങ്ങളെയും ചെക്ക്-ഇൻ നടപടികളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ഏത് ഭാഗത്തുനിന്നാണ് ആക്രമണമുണ്ടായതെന്ന് വ്യക്തമാക്കാൻ ആമസോൺ തയ്യാറായിട്ടില്ലെങ്കിലും, നിലവിലെ യുദ്ധസാഹചര്യത്തിൽ അതീവ ജാഗ്രതയോടെയാണ് സൈബർ സുരക്ഷാ വിഭാഗം ഇതിനെ നോക്കിക്കാണുന്നത്. തകരാറുകൾ പരിഹരിക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.






