യുഎഇയിൽ വാഹനമോടിക്കുന്നതിനിടയിൽ അശ്രദ്ധമായി വാതിൽ തുറക്കുന്നവർക്കെതിരെ കർശന നടപടിയുമായി അബുദാബി പൊലീസ്. ഡ്രൈവിംഗിനിടെ വാതിൽ തുറക്കുകയോ കൃത്യമായി അടയ്ക്കാതിരിക്കുകയോ ചെയ്താൽ 2,000 ദിർഹം (നാൽപതിനായിരത്തിലധികം ഇന്ത്യൻ രൂപ) പിഴയും ഡ്രൈവിംഗ് ലൈസൻസിൽ 23 ബ്ലാക്ക് മാർക്കുകളും ചുമത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. വാഹനം ഓടിക്കുമ്പോൾ വാതിലുകൾ ഭദ്രമായി അടഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഡ്രൈവറുടെ പൂർണ്ണ ഉത്തരവാദിത്തമാണ്. വാതിൽ ശരിയായി അടയ്ക്കാത്തതുമൂലം ഉണ്ടാകുന്ന ഗുരുതരമായ റോഡപകടങ്ങൾ പൂർണ്ണമായും തടയുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ട്രാഫിക് നിയമങ്ങൾ കടുപ്പിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയകളിൽ ഫോളോവേഴ്സിനെ കൂട്ടാനും റീൽസ് ചെയ്യാനുമായി ഓടുന്ന വാഹനത്തിന്റെ വാതിൽ തുറന്ന് സാഹസിക പ്രകടനങ്ങൾ നടത്തുന്നതും ദൃശ്യങ്ങൾ പകർത്തുന്നതും കടുത്ത നിയമലംഘനമായി കണക്കാക്കും. ഇത്തരക്കാരുടെ വാഹനം 60 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലെടുക്കും. ഇങ്ങനെ പിടിച്ചെടുക്കുന്ന വാഹനം വിട്ടുകിട്ടണമെങ്കിൽ 50,000 ദിർഹം (പത്തുലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴയായി കെട്ടിവയ്ക്കേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഓടുന്ന വാഹനത്തിൽ നിന്ന് വാതിൽ തുറന്നത് മൂലവും, അശ്രദ്ധമായി വണ്ടി പിന്നോട്ടെടുത്തത് മൂലവും കഴിഞ്ഞ വർഷങ്ങളിൽ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ കടുത്ത നടപടി.






