സംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളില്‍ അടിമുടി വീഴ്ച: സിഎജി

സംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളില്‍ അടിമുടി വീഴ്ച: സിഎജി

തിരുവനന്തപുരം : സംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളില്‍ അടിമുടി വീഴ്ചയെന്ന് സിഎജി കണ്ടെത്തല്‍. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബെല്‍റ്റോ- ഹെല്‍മെറ്റോ ധരിക്കാറില്ല. ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ പരീക്ഷകളില്‍ ഇടപെടുന്നുവെന്നും എജിയുടെ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. നവീകരിച്ച ട്രാക്കുകളും ഡ്രൈവിംഗ് ടെസ്റ്റില്‍ പരിഷ്‌ക്കാരങ്ങളും ആവശ്യമാണെന്നും സിഎജി ശുപാര്‍ശ ചെയ്തു.സംസ്ഥാനത്തെ 37 ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലാണ് സിഎജി പരിശോധന നടത്തിയത്. വര്‍ദ്ധിക്കുന്ന വാഹന അപകടങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഡ്രൈവിംഗ് ടെസ്റ്റിംഗിലെ 9 അപര്യാപ്തകളാണ് പരിശോധനയില്‍ ചൂണ്ടികാണിക്കുന്നത്.

ഇരുചക്രവാഹനത്തിന്റെ റോഡ് ടെസ്റ്റും ഗ്രൗണ്ടില്‍ തന്നെ നടത്തുന്നു. 37 ഗ്രൗണ്ടില്‍ പരിശോധിച്ചതില്‍ 20 ഗ്രൗണ്ടിലും ഇരുചക്ര വാഹനങ്ങളുടെ റോഡ് ടെസ്റ്റ് ഗ്രൗണ്ടില്‍തന്നെ നടത്തുന്നതായി എജി പറയുന്നു. എച്ച് ടെസ്റ്റില്‍ വാഹനം പൂര്‍ണമായും ബ്രേക്ക് ചവിട്ടി സ്റ്റിയറിങ് തിരിക്കാന്‍ പാടില്ല. ഇങ്ങനെ ചെയ്താല്‍ പരാജയപ്പെടും. പക്ഷെ 37 ല്‍ 12 ഗ്രൗണ്ടില്‍ വാഹനം ബ്രേക്ക് ചെയ്തി സ്റ്റിയറിങ് തിരിച്ചാണ് എച്ച് എടുക്കുന്നതെന്നും കണ്ടെത്തി. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന 15 വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ല , 7 വാഹനങ്ങള്‍ക്ക് പുക പരിശോധന സെര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തി. ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ ടെസ്റ്റില്‍ ഇടപെടുന്നു. 37ല്‍ 16 ഗ്രൗണ്ടില്‍ ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലകര്‍ ടെസ്റ്റ് എടുക്കുന്ന ആള്‍ക്ക് സഹായത്തിന് ഗ്രൗണ്ടില്‍ ഇടപെടുന്നത് കണ്ടെത്തി. ലേണേഴ്സ് പരീക്ഷക്കുമുമ്പ് സുരക്ഷ ക്ലാസുകളും എടുക്കുന്നില്ല. 37ല്‍ 12 ഗ്രൗണ്ടിലും കുടിക്കാന്‍ വെള്ളമോ ശുചിമുറിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്നും എജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എജി ചൂണ്ടികാണിച്ച കാര്യങ്ങളില്‍ അടിയന്തര ഇടപെലിന് വേണ്ടി റിപ്പോര്‍ട്ട് എല്ലാ ആര്‍ടിഒമാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കൈമാറി. മെയ് ഒന്നു മുതല്‍ നടത്താന്‍ ഉദ്യേശിക്കുന്ന ഡ്രൈവിംഗ് പരിഷക്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂളിന്റെ സംഘടന ഹൈക്കോടതി സമീപിച്ചിരിക്കുമ്പോഴാണ് എജിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഫോര്‍വീല്‍ ടെസ്റ്റിനായുള്ള എച്ച് ട്രാക്കിനൊപ്പം പാര്‍ക്കിംഗ് ട്രാക്ക് വേണമെന്നാണ് ചട്ടം. എന്നാല്‍ പരിശോധന നടത്തിയ 37 ഗ്രൗണ്ടില്‍ 34 ല്‍ പാര്‍ക്കിങ് ട്രാക്ക് ഇല്ല. ‘എച്ച്’ ട്രാക്കില്‍ ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നില്ല. 37 ഗ്രൗണ്ടില്‍ പരിശോധന നടത്തിയതില്‍ 31 ഗ്രൗണ്ടിലും സീറ്റ് ബെല്‍റ്റ് ഇടാതെയാണ് എച്ച് എടുക്കുന്നത്. സീറ്റ് ബെല്‍റ്റ് ഇടാതെ ടെസ്റ്റ് നടത്തിയാല്‍ യഥേഷ്ടം പുറകിലേക്ക് നോക്കി വാഹനം പിന്നിലേക്കെടുക്കാന്‍ കഴിയും. ഇരുചക്രവാഹന ടെസ്റ്റില്‍ ഹെല്‍മെറ്റും വെക്കുന്നില്ല. 37 ഗ്രൗണ്ടില്‍ 20 എണ്ണത്തില്‍ ടെസ്റ്റ് എടുക്കുന്ന ആള്‍ ഹെല്‍മറ്റ് വെക്കുന്നില്ല.

Top