വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ സ്വർണാഭരണങ്ങൾ കരുതുന്നവരാണോ നിങ്ങൾ? എങ്കിൽ ഇന്ത്യൻ കസ്റ്റംസിന്റെ പുതിയ ലഗേജ് നിയമങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം വിമാനത്താവളങ്ങളിൽ വെച്ച് അനാവശ്യ തടസ്സങ്ങളും വലിയ തുക പിഴയും നേരിടേണ്ടി വന്നേക്കാം. വിദേശത്തുനിന്ന് സ്വർണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കസ്റ്റംസ് ചട്ടങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യൻ പൗരന്മാരായതോ അല്ലെങ്കിൽ ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ച് മടങ്ങിയെത്തുന്ന ഇന്ത്യൻ വംശജരായ സ്ത്രീകൾക്കോ നികുതി രഹിതമായി നിശ്ചിത അളവിൽ സ്വർണാഭരണങ്ങൾ കൊണ്ടുവരാൻ അനുവാദമുണ്ട്. യോഗ്യതയുള്ള വനിതാ യാത്രികർക്ക് ഡ്യൂട്ടി ഇല്ലാതെ പരമാവധി 40 ഗ്രാം സ്വർണാഭരണങ്ങൾ വരെ കൊണ്ടുവരാം. എന്നാൽ ലഗേജ് നിയമപ്രകാരം ഈ ഇളവിന് 1,00,000 രൂപയുടെ മൂല്യപരിധി കൂടി ബാധകമാണ്. അതായത് ഭാരം 40 ഗ്രാമിൽ താഴെയാണെങ്കിലും അതിന്റെ മൊത്തത്തിലുള്ള മൂല്യം ഒരു ലക്ഷം രൂപ കവിയാൻ പാടില്ല.
സ്വർണക്കട്ടികൾ, നാണയങ്ങൾ, ബിസ്കറ്റുകൾ എന്നിവയ്ക്ക് ഈ ഡ്യൂട്ടി രഹിത ഇളവ് ബാധകമല്ലെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ് . ഈ ഇളവ് സ്വർണാഭരണങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. യാത്രികർ കൈവശം വെക്കുന്ന സ്വർണത്തിന്റെ പർച്ചേസ് ഇൻവോയ്സോ വാല്യുവേഷൻ രേഖകളോ കസ്റ്റംസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ കാണിക്കുന്നതിനായി ഒപ്പുകൂട്ടേണ്ടതാണ്. അനുവദനീയമായ പരിധിയിൽ കൂടുതൽ സ്വർണം കൈവശമുണ്ടെങ്കിൽ ഗ്രീൻ ചാനൽ ഒഴിവാക്കി കസ്റ്റംസിൽ കൃത്യമായി വിവരം നൽകുകയും നികുതി അടയ്ക്കുകയും വേണം.
യാത്ര പുറപ്പെടുന്നതിന് മുൻപ് കസ്റ്റംസിന്റെ ഏറ്റവും പുതിയ നിർദ്ദേശങ്ങളും നിയമങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തുന്നത് വിമാനത്താവളത്തിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും. നിയമപരമായ രീതിയിൽ രേഖകളും പരിധികളും പാലിച്ച് യാത്ര ചെയ്താൽ യാതൊരു ടെൻഷനും ഇല്ലാതെ വിദേശത്തുനിന്നും മടങ്ങിയെത്താൻ സാധിക്കും.






