കറാച്ചി: പാക് മാധ്യമങ്ങളോട് തന്നെ കിംഗ് ബാബര്‍ എന്ന് വിശേഷിപ്പിക്കരുതെന്ന് പറഞ്ഞ് പാക് ക്രിക്കറ്റ് താരം ബാബര്‍ അസം. ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ബാബറിന്റെ പ്രതികരണം. വ്യക്തിപരമായ നേട്ടങ്ങളെക്കാളും വിശേഷണങ്ങളെക്കാളും ടീമിന്‍റെ വിജയത്തിനാണ് താന്‍ മുൻഗണന നല്‍കുന്നതെന്നും ബാബര്‍ അസം പറഞ്ഞു.
ദയവു ചെയ്ത് എന്നെ ഇനി കിംഗ് എന്ന് വിളിക്കരുത്, ഞാന്‍ കിംഗ് അല്ല, അത്രത്തോളം എത്തിയിട്ടില്ല. ടീമില്‍ തനിക്കിപ്പോള്‍ പുതിയ റോളാണെന്നും ബാബര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ റെക്കോര്‍ഡ് റണ്‍ചേസില്‍ സെഞ്ച്വറികളുമായി തിളങ്ങിയ ആഗ സല്‍മാനെയും മുഹമ്മദ് റിസ്‌വാനെയും ബാബര്‍ അഭിനന്ദിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 353 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ബാക്കി നില്‍ക്കെയാണ് പാകിസ്ഥാന്‍ മറികടന്നത്. 23 റണ്‍സെടുത്ത് പുറത്തായ ബാബറിന് പക്ഷെ മത്സരത്തിൽ തിളങ്ങാനായില്ല.
Also Read: രജത്തിന്റെ ക്യാപ്റ്റൻസിയിൽ പ്രതികരിച്ച് വിരാട് കോഹ്‍ലി
ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച പാകിസ്ഥാന്‍ ഫൈനലിലെത്തിയിരുന്നു. നാളെ നടക്കുന്ന ഫൈനലിൽ ന്യൂസിലന്‍ഡാണ് പാകിസ്ഥാന്‍റെ എതിരാളികള്‍. ഈ മാസം 19 ന് തുടങ്ങുന്ന ചാമ്പ്യൻസ് ട്രോഫിയില്‍ ന്യൂസിലന്‍ഡാണ് പാകിസ്ഥാന്‍റെ എതിരാളികള്‍. 23ന് ദുബായിലാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. സമീപകാലത്ത് മോശം ഫോമിലാണെങ്കിലും അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഓരോ മത്സരത്തെയും ഓരോ വെല്ലുവിളിയായി കാണാനാണ് ആഗ്രഹിക്കുന്നതെന്നും ബാബര്‍ പറഞ്ഞു. 2023 ഓഗസ്റ്റില്‍ നേപ്പാളിനെതിരെയാണ് ബാബര്‍ അവസാനമായി രാജ്യാന്തര സെഞ്ച്വറി നേടിയത്.