കുവൈത്ത്: കുട്ടികളെ കാറിൽ തനിച്ചാക്കി പോയാൽ കർശന നടപടി എടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ നിർത്തിയിട്ട വാഹനത്തിൽ തനിച്ചാക്കി പോകുന്നവർക്കെതിരെയാണ് നടപടി. ട്രാഫിക് കമ്മിറ്റി തലവൻ ബ്രിഗേഡിയർ മുഹമ്മദ് അൽ-സുബ്ഹാനാണ് ഇക്കാര്യം അറിയിച്ചത്.
വാഹനം നിർത്തിയിട്ട് ഡ്രൈവർ പുറത്തിറങ്ങുമ്പോൾ കുട്ടികളെ വാഹനത്തിൽ ഒറ്റക്ക് ഇരുത്താൻ പാടില്ല. ഒരാൾ എപ്പോഴും കുട്ടികളോടൊപ്പം ഉണ്ടായിരിക്കണമെന്ന് അധികൃതർ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഡ്രൈവർ ശിശു സംരക്ഷണ നിയമപ്രകാരം ഉത്തരവാദിയായിരിക്കുമെന്നും വ്യക്തമാക്കി.
Also Read: ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്പോർട്ട്, അറ്റസ്റ്റേഷൻ കേന്ദ്രങ്ങൾ മാറുമെന്ന് അധികൃതർ അറിയിച്ചു
ഇത്തരം കുറ്റകൃത്യങ്ങളിൽ ആറ് മാസം വരെ തടവോ 500 ദീനാർവരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾ എപ്പോഴും പിൻസീറ്റിൽ ഇരിക്കണം. സീറ്റ് ബെൽറ്റ് ധരിച്ചെന്ന് ഉറപ്പാക്കണം. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്താൻ ഫീൽഡ് പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.