ഡി.എച്ച്.എസ് സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം. റീനയെ സ്ഥലം മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതോടെ, സർക്കാരിന്റെ തീരുമാനം നിയമപരമായി സാധൂകരിക്കപ്പെട്ടിരിക്കുകയാണ്.
ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായാണ് റീനയെ നിയമിച്ചിരുന്നത്. പകരം അഡീഷണൽ ഡയറക്ടറായ ഡോ. വി. മീനാക്ഷിക്കായിരുന്നു ചുമതല നൽകിയത്. എന്നാൽ, പകർച്ചവ്യാധി സമയത്ത് അവധിക്ക് അപേക്ഷിച്ചെന്നതടക്കമുള്ള ആരോപണങ്ങൾ നിരത്തി സർക്കാർ നടത്തിയ ഈ സ്ഥലംമാറ്റം തെറ്റാണെന്നും നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും വാദിച്ചാണ് റീന ട്രൈബ്യൂണലിനെ സമീപിച്ചത്. ട്രൈബ്യൂണൽ അനുകൂല വിധി നൽകിയതോടെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
ഈ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഡി.എച്ച്.എസ് ആസ്ഥാനത്ത് നാടകീയമായ രംഗങ്ങൾ നേരത്തെ അരങ്ങേറിയിരുന്നു. ട്രൈബ്യൂണൽ ഉത്തരവുമായി ഡോ. റീന വീണ്ടും ചുമതലയേൽക്കാൻ എത്തിയപ്പോൾ, പകരം ചുമതലയിലുണ്ടായിരുന്ന ഡോ. മീനാക്ഷി കസേരയിൽനിന്ന് മാറാൻ വിസമ്മതിച്ചു. ഔദ്യോഗികമായ പുതിയ സർക്കാർ ഉത്തരവ് ലഭിക്കാതെ താൻ മാറില്ലെന്ന നിലപാടാണ് മീനാക്ഷി സ്വീകരിച്ചത്. ഇതിനെത്തുടർന്ന്, ഡി.എച്ച്.എസ് ഓഫീസിൽ മറ്റൊരു കസേരയിട്ട് ഡോ. റീനയ്ക്ക് ഇരിക്കേണ്ടി വന്ന സാഹചര്യം വലിയ വാർത്തയായിരുന്നു.






