ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി ബാറ്റിംഗിൽ നിരാശാജനകമായ പ്രകടനം തുടരുന്ന രവീന്ദ്ര ജഡേജയ്‌ക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ട്വന്റി-20 ക്രിക്കറ്റിൽ കാലത്തിനനുസരിച്ച് തന്റെ ബാറ്റിംഗ് ശൈലി മാറ്റാൻ ജഡേജ തയ്യാറാകുന്നില്ലെന്നും ഇതാണ് അദ്ദേഹത്തിന് തിരിച്ചടിയാകുന്നതെന്നും അശ്വിൻ തുറന്നടിച്ചു. സ്പിന്നർമാരെ കൂടുതൽ ആക്രമിച്ചു കളിക്കാൻ കോച്ചുമാർ ഉൾപ്പെടെയുള്ളവർ ഉപദേശിച്ചിട്ടും ജഡേജ അത് ചെവിക്കൊള്ളുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജഡേജയെക്കാൾ എന്തുകൊണ്ടും വിശ്വസിക്കാവുന്ന ബാറ്റർ അക്‌സർ പട്ടേലാണെന്നാണ് അശ്വിന്റെ പക്ഷം. 2024-ലെ ടി20 ലോകകപ്പിൽ ടോപ്പ് ഓർഡറിൽ ഒരു ഇടംകൈയൻ ബാറ്ററുടെ ആവശ്യം വന്നപ്പോൾ ജഡേജയുടെ അനുഭവസമ്പത്ത് നോക്കാതെ ടീം മാനേജ്‌മെന്റ് അക്‌സറിനെ അയച്ചതിന്റെ കാരണവും അശ്വിൻ വ്യക്തമാക്കി. അക്‌സർ സ്പിന്നർമാരെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടുന്നുണ്ടെന്നും അഗ്രസീവ് ആയി ബാറ്റ് ചെയ്യാൻ മടിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read:മുംബൈയോട് കൊമ്പുകോർക്കാൻ ചെന്നൈയ്ക്ക് കഴിയില്ല; ധോണിയെയും സിഎസ്കെയെയും അധിക്ഷേപിച്ച് ഹർഭജൻ സിംഗ്
എം.എസ് ധോണിയുടെ ബാറ്റിംഗ് ശൈലിയുമായി ജഡേജയുടെ നിലവിലെ സമീപനത്തെ താരതമ്യം ചെയ്ത അശ്വിൻ, ആധുനിക ടി20 ഗെയിമിൽ ഇത്തരം ശൈലികൾ കാലഹരണപ്പെട്ടതാണെന്നും പരിഹസിച്ചു. ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് വെറും 152 റൺസാണ് ജഡേജയുടെ സമ്പാദ്യം. 129.91 എന്ന കുറഞ്ഞ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുന്ന ജഡേജ, നേരിട്ട 117 പന്തുകളിൽ നിന്ന് വെറും രണ്ട് സിക്സറുകൾ മാത്രമാണ് നേടിയത്. ഈ മോശം കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് അശ്വിന്റെ വിമർശനം.






