ഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഭേദപ്പെട്ട പോളിംഗാണ് ആദ്യ രണ്ട് മണിക്കൂറിൽ രേഖപ്പെടുത്തിയത്. രാഷ്ട്രപതി ദ്രൗപതി മുർമുവും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള പ്രമുഖർ വോട്ട് രേഖപ്പെടുത്തി.
ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിലാണ് ഡൽഹി ജനത ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് എത്തുന്നത്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 13766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ഇതിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടർമാരാണ് ഡൽഹിയിലുള്ളത്. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 220 അർധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യാഗസ്ഥരെയും ഡൽഹിയിൽ വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ. അതിനിടെ, യമുനയിൽ വിഷം കലക്കിയെന്ന പ്രയോഗത്തിൽ അരവിന്ദ് കെജ്രിവാളിനെതിരെ ഹരിയാന പൊലീസ് കേസെടുത്തു.