ഡല്‍ഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കാൽനൂറ്റാണ്ടിന് ശേഷമാണ് ബി.ജെ.പി. അധികാരത്തില്‍ തിരിച്ചെത്തിയത്. ആം ആദ്മി പാര്‍ട്ടിയെ ജയിപ്പിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ലെന്നും എ.എ.പിയുടെ വിജയം കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമല്ലെന്നും ഡല്‍ഹിയിലെ കോണ്‍ഗ്രസ് വക്താവായ സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.
ഡല്‍ഹി 15 വര്‍ഷത്തോളം ഞങ്ങള്‍ ഭരിച്ച മണ്ണാണ്. തുടര്‍ന്നും ഞങ്ങള്‍ക്ക് സാധ്യതയുള്ള തട്ടകമാണിതെന്നും സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ ആവേശകരമായ പ്രചാരണം നടത്തുകയെന്നതും ശക്തമായ മത്സരം സൃഷ്ടിക്കുകയുമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇത് ഭംഗിയായി നിർവ്വഹിച്ചിട്ടുണ്ടെന്നും അല്ലാതെ എ.എ.പിയെ ജയിപ്പിക്കുക എന്നതല്ല ഞങ്ങളുടെ ഉത്തരവാദിത്തമെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.
Also Read: കല്‍ക്കാജിയില്‍ അതിഷിക്ക് വിജയം
അതേസമയം അരവിന്ദ് കെജ്‌രിവാള്‍ ഗോവ, ഹരിയാന, ഗുജറാത്ത്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയിരുന്നു. ഗോവയിലും ഉത്തരാഖണ്ഡിലും എ.എ.പിക്ക് ലഭിച്ച വോട്ടായിരുന്നു കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള വോട്ട് വ്യത്യാസം. എ.എ.പി. മത്സരിച്ചില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന് ബി.ജെ.പിയെ തോല്‍പ്പിക്കാനുള്ള സാഹചര്യം ഈ സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നുവെന്നും കോൺഗ്രസ് അവകാശപ്പെട്ടു.