ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന സ്ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ട്രാഫിക് സിഗ്നലിൽ വെച്ച് പൊട്ടിത്തെറിച്ച ഐ20 കാറിന്റെ ‘HR 26 CE 7674’ എന്ന നമ്പർ കേന്ദ്രീകരിച്ചാണ് നിലവിൽ കേസ് അന്വേഷണം പുരോഗമിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ കാർ, 2014ൽ ഗുരുഗ്രാം സ്വദേശിയായ സൽമാൻ എന്നയാളുടെ പേരിൽ രജിസ്റ്റർ ചെയ്തതായും ഇദ്ദേഹം കാറിന്റെ രണ്ടാമത്തെ ഉടമസ്ഥനാണെന്നും ആർസി രേഖകളിൽ നിന്ന് വ്യക്തമായി. തുടർന്ന് പലരിലേക്ക് കാർ കൈമാറി പോയിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്ഫോടനം നടക്കുമ്പോൾ ഉമറാണ് കാറോടിച്ചിരുന്നത് എന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ കൈയ്യിൽ കാറെത്തിയത് താരിഖ് എന്നയാളിൽ നിന്നാണ്. കാറിന്റെ രണ്ടാമത്തെ ആർസി ഓണറായ സൽമാന് കാർ ഓഖ്‌ല സ്വദേശിയായ ദേവേന്ദ്ര എന്നയാൾക്ക് മാർച്ചിൽ വിൽക്കുകയായിരുന്നു. ദേവേന്ദ്ര പിന്നീട് ഈ കാർ കശ്മീരിലെ പുൽവാമ സ്വദേശിയായ ആമിർ എന്നയാൾക്കു വിറ്റു. ആമിറിൽനിന്നാണ് താരിഖ് എന്നയാൾക്കും പിന്നീട് അൽ ഫല മെഡിക്കൽ സർവകലാശാലയിലെ ഡോ.ഉമർ മുഹമ്മദിനും ലഭിക്കുന്നത്.






