സുപ്രീം കോടതി വിധിക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ രാജാജി ടൈഗർ റിസർവിനുള്ളിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു മുസ്ലീം പള്ളി അടച്ചുപൂട്ടി. വന്യജീവി സങ്കേത ഭരണകൂടവും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഈ നടപടി.
ഉത്തരാഖണ്ഡിലെ രാജാജി ടൈഗർ റിസർവിലെ രാംഗഡ് റേഞ്ചിലുള്ള ആശാ റോഡി ഫോറസ്റ്റ് ബീറ്റിലെ 0.0008 ഹെക്ടർ വനഭൂമിയിലാണ് ഈ പള്ളി സ്ഥിതി ചെയ്തിരുന്നത്. വന്യജീവി സങ്കേതത്തിനുള്ളിൽ മനുഷ്യ പ്രവർത്തനങ്ങൾ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് പാലിച്ചാണ് പള്ളി അടച്ചുപൂട്ടിയതെന്ന് രാംഗഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജയ് ധ്യാനി പറഞ്ഞു.
Also Read: ശരീരത്തിൽ കണ്ടെത്തിയത് നമുക്കാർക്കുമില്ലാത്ത പുതിയൊരു അവയവം! സ്ത്രീയെ ചികിത്സിച്ച ഡോക്ടർമാർ ഞെട്ടി
പള്ളി അടച്ചുപൂട്ടുന്നതിന് മുൻപ് ചിലർ ഈ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, വന്യജീവി സങ്കേതത്തിനുള്ളിലെ സംരക്ഷിത വനഭൂമിയിലാണ് പള്ളി നിർമ്മിച്ചിരിക്കുന്നതെന്നും, അവിടെ മനുഷ്യ പ്രവർത്തനങ്ങൾ നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി സർക്കാർ കോടതിയിൽ ശക്തമായി വാദിച്ചു. തുടർന്ന് വനംവകുപ്പിന് അനുകൂലമായ വിധി സുപ്രീം കോടതി പുറപ്പെടുവിക്കുകയായിരുന്നു.
പോലീസ് സേനയുടെ സാന്നിധ്യത്തിൽ പള്ളി അടച്ചുപൂട്ടിയ ശേഷം കെട്ടിടത്തിന് പുറത്ത് ഒരു മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. ഇത് നിയമലംഘകർക്ക് വനനിയമങ്ങൾ പ്രകാരം നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുന്നു.






