കോട്ടയം: വൈക്കം തലയാഴത്ത് കർഷകനായ ചെല്ലപ്പൻ പുളിക്കശേരി സിപിഐ ഓഫീസിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. വിവിധ ബാങ്കുകളിലായി 16 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്ന ചെല്ലപ്പൻ, കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് മക്കളായ ദീപുവും ജ്യോതിയും വ്യക്തമാക്കി. സിപിഐ പ്രാദേശിക നേതൃത്വം തന്റെ ഉപജീവനമാർഗ്ഗം നശിപ്പിച്ചുവെന്നും കൃഷി നശിപ്പിച്ചുവെന്നും മരിക്കുന്നതിന് മുൻപ് ചെല്ലപ്പൻ ആരോപിച്ചിരുന്നു. മരണശേഷവും തങ്ങൾക്ക് നേരെ ഭീഷണി തുടരുകയാണെന്നും ആത്മഹത്യാക്കുറിപ്പിലെ വിശദാംശങ്ങൾ പോലീസ് പുറത്തുവിടുന്നില്ലെന്നും കുടുംബം ആക്ഷേപമുന്നയിച്ചു.
ചെല്ലപ്പന്റെ വീട് സന്ദർശിച്ച കെ.സി വേണുഗോപാൽ എംപി, നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുറ്റപ്പെടുത്തി. ഭരണകക്ഷിയായ സിപിഐയുടെ നേതാക്കൾക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത് എന്നതിനാൽ നീതിപൂർവ്വമായ അന്വേഷണം നടക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. കാർഷിക ഗവേഷകൻ കൂടിയായ തന്റെ ഉൽപ്പന്നങ്ങൾക്ക് വിപണി അനുവദിച്ചില്ലെന്നും കൃഷിമന്ത്രി പി. പ്രസാദിനെ കാണാൻ പലതവണ ശ്രമിച്ചിട്ടും അനുമതി നൽകിയില്ലെന്നും മരിക്കുന്നതിന് മുൻപ് ഫേസ്ബുക്ക് വീഡിയോയിലൂടെ ചെല്ലപ്പൻ വെളിപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം തനിക്കെതിരെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഭീഷണിയുണ്ടായിരുന്നതായും അദ്ദേഹം വീഡിയോയിൽ പറഞ്ഞിരുന്നു.
Also Read: വോട്ടിന് നോട്ട്’ ആരോപണം! കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു; കേസെടുക്കാൻ ശുപാർശ
അതേസമയം, ആരോപണങ്ങളെ പ്രതിരോധിച്ചുകൊണ്ട് സിപിഐ പ്രാദേശിക നേതൃത്വം രംഗത്തെത്തി. ചെല്ലപ്പനെ ഹോർട്ടികോർപ്പ് വഴി സഹായിക്കാൻ പാർട്ടി ഇടപെട്ടിട്ടുണ്ടെന്നും മരണത്തിന് മുൻപ് അദ്ദേഹം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തിയതിൽ ദുരൂഹതയുണ്ടെന്നും സിപിഐ ആരോപിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി കോൺഗ്രസ് ഈ മരണം ഉപയോഗിക്കുകയാണെന്നാണ് പാർട്ടിയുടെ നിലപാട്. എന്നാൽ സാമൂഹിക മാധ്യമങ്ങളിലൂടെ സിപിഐ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച ശേഷമാണ് ചെല്ലപ്പൻ ജീവനൊടുക്കിയത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.






