ശ്രീനഗർ: കശ്മീരിൽ വിനോദസഞ്ചാരത്തിന്റെ പേരിൽ നടക്കുന്നത് സാംസ്കാരിക അധിനിവേശമാണെന്ന് ശ്രീനഗർ എം.പി ആഗ റൂഹുല്ല മെഹ്ദി. കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥക്ക് ടൂറിസം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ചൂണ്ടിക്കാണിക്കാൻ ബി.ജെ.പിയോടും അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ നാഷണൽ കോൺഫറൻസിനോടും അദ്ദേഹം ആവശ്യപ്പെട്ടു.
‘അവർ ടൂറിസം എന്ന് വിളിക്കുന്നത് എന്റെ കാഴ്ചപ്പാടിൽ ടൂറിസമല്ല. ഇത് ഒരു സാംസ്കാരിക അധിനിവേശമാണ്’ – പ്രാദേശിക ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ മെഹ്ദി പറഞ്ഞു. ഇന്ത്യ ഒരു ‘ഹിന്ദു പാകിസ്ഥാനാ’യി മാറിയെന്നും മെഹ്ദി അഭിപ്രായപ്പെട്ടു. ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് മെഹ്ദിയുടെ അഭിപ്രായത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Also Read: കുറഞ്ഞ ഐ.ക്യു, സ്ത്രീക്ക് അമ്മയാകുന്നതിന് തടസമില്ലെന്ന് ബോംബെ ഹൈക്കോടതി
2024ൽ 30 ലക്ഷം വിനോദസഞ്ചാരികൾ കശ്മീർ സന്ദർശിച്ചതായി ജമ്മു കശ്മീർ ടൂറിസം വകുപ്പ് അറിയിച്ചു. 2023നെ അപേക്ഷിച്ച് 5 ലക്ഷം വിനോദസഞ്ചാരികളുടെ വർധനയാണ് ഉണ്ടായത്. അതേസമയം, മെഹ്ദിക്കെതിരെ നടപടിയെടുക്കണമെന്ന് നാഷണൽ കോൺഫറൻസിനോട് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി.
മെഹ്ദിയുടെ പരാമർശങ്ങൾ പ്രദേശത്തിന്റെ സമാധാനത്തിനും പുരോഗതിക്കും ദോഷകരമാണെന്ന് ജമ്മു കശ്മീർ ബി.ജെ.പി മുഖ്യ വക്താവ് സുനിൽ സേത്തി പ്രതികരിച്ചു. ടൂറിസം മേഖല കശ്മീരിന്റെ അഭിവൃദ്ധിയിലും പ്രാദേശിക ജനതയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഗണ്യമായ സംഭാവന നൽകിയതായും സേത്തി പറഞ്ഞു.