ഇ.പി.ജയരാജനെ തൊടാന്‍ സി.പി.ഐ.എമ്മിനും മുഖ്യമന്ത്രിക്കും ഭയം; വി.ഡി സതീശന്‍

ഇ.പി.ജയരാജനെ തൊടാന്‍ സി.പി.ഐ.എമ്മിനും മുഖ്യമന്ത്രിക്കും ഭയം; വി.ഡി സതീശന്‍

മുഖ്യമന്ത്രിയുടെ ഏജന്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി ജയരാജനെതിരെ ചെറുവിരല്‍ അനക്കാനുള്ള ധൈര്യം കേരളത്തിലെ സി.പി.എമ്മിനില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഇ.പി.ജയരാജനെ തൊടാന്‍ സി.പി.ഐ.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇ.പി ജയരാജന്റെ നാവിന്‍ തുമ്പിലുള്ളത് സി.പി.ഐ.എമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകര്‍ക്കാനുള്ള ബോംബുകളാണ്. അതുകൊണ്ട് തന്നെ ജയരാജന് എതിരെ നടപടി എടുക്കാനുള്ള ധൈര്യമോ ആര്‍ജ്ജവമോ സി.പി.ഐഎമ്മിനില്ല. ജയരാജന് ബി.ജെ.പിയിലേക്ക് പോകാന്‍ സമ്മതം നല്‍കുക കൂടിയാണ് സി.പി.ഐ.എം ഇന്ന് ചെയ്തതെന്നും അദേഹം പറഞ്ഞു.

കൊടിയ അഴിമതി നടത്തിയവരേയും അതിന്റെ പ്രതിഫലം പറ്റിയവരേയും സംരക്ഷിക്കാന്‍ വര്‍ഗീയതയുമായി സി.പി.എം സന്ധി ചെയ്തു. ഇ.പി ജയരാജന്‍ മാത്രമല്ല മുഖ്യമന്ത്രിയും പ്രകാശ് ജാവ്‌ദേക്കറുമായി പലതവണ സംസാരിച്ചിട്ടുണ്ട്. ഇ.പിക്കെതിരെ നടപടി എടുത്താന്‍ മുഖ്യമന്ത്രിക്ക് എതിരേയും നടപടി വേണ്ടി വരും. പിണറായി വിജയനേയും കൂട്ടുപ്രതിയായ ഇ.പി ജയരാജനേയും സംരക്ഷിക്കുകയെന്ന നാണംകെട്ട മാര്‍ഗം മാത്രമേ സി.പി.ഐ.എമ്മിന് മുന്നിലുള്ളൂ.

മുഖ്യമന്ത്രി എവിടെ വച്ചാണ് ജാവ്‌ദേക്കറുമായി സംസാരിച്ചതെന്ന് കൂടി സി.പി.ഐ.എം സംസ്ഥാന നേതൃത്വം വ്യക്തമാക്കണം. ബി.ജെ.പി നേതാക്കളെ കണ്ടാല്‍ സി.പി.ഐ.എമ്മിന്റെ പ്രത്യയശാസ്ത്രം തകരും എന്നത് പൈങ്കിളി സങ്കല്‍പ്പമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറയുന്നു. ഏത് സി.പി.എം നേതാവിനും ഏത് ബി.ജെ.പി നേതാവിനേയും കാണാമെന്ന ഗ്രീന്‍ സിഗ്‌നല്‍ നല്‍കുകയാണ് എം.വി ഗോവിന്ദന്‍ ഇതിലൂടെ ചെയ്തത്. ഇ.പി ജയരാജനും എസ്. രാജേന്ദ്രനും പിന്നാലെ വരുന്നവര്‍ക്കും ബി.ജെ.പിയിലക്ക് വഴിവെട്ടുകയാണ് സി. പി.ഐ.എം സംസ്ഥാന സെക്രട്ടറി ചെയ്യുന്നത്.

Top