‘കോണ്‍ഗ്രസിനെയും ബിജെപിയും നയിക്കുന്നത് അന്ധമായ ഇടത്തു പക്ഷ വിരോധം’; ബിനോയ് വിശ്വം

‘കോണ്‍ഗ്രസിനെയും ബിജെപിയും നയിക്കുന്നത് അന്ധമായ ഇടത്തു പക്ഷ വിരോധം’; ബിനോയ് വിശ്വം

കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അനുകൂല കാറ്റാണ് സംസ്ഥാനത്തെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ ഘടക കക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസസും ബി ജെ പിയും കൈകോര്‍ത്തു നില്‍ക്കുകയാണ്. കോണ്‍ഗ്രസിനെയും ബി ജെ പി യും നയിക്കുന്നത് അന്ധമായ ഇടത്തു പക്ഷ വിരോധമാണ്. ന്യുനപക്ഷ വിഷയങ്ങള്‍ ഇടത് പക്ഷം കാണുന്നത് വോട്ട് വിഷയമായല്ല. ജനാധിപത്യ വിഷയമാണ് കാണുന്നത്. വലിയ തോതിലുള്ള ന്യുന പക്ഷ മുന്നേറ്റം കോണ്‍ഗ്രസിനെയും ബിജെപിയെയും ഭയപ്പെടുത്തുന്നു.

ന്യൂന പക്ഷങ്ങള്‍ ഇടതുപക്ഷത്തോട് അടുക്കുകയാണ്. പെസഹ ദിനത്തില്‍ ക്രൈസ്തവ പുരോഹിതര്‍ സംശയലേശമന്യേ ന്യൂനപക്ഷങ്ങളുടെ ഭയപ്പാട് വ്യക്തമാക്കി. സത്യം വിളിച്ചു പറഞ്ഞ പുരോഹിതരെ തേടി ഇ ഡി എപ്പോള്‍ വരും എന്ന് നോക്കിയാല്‍ മതി. കേരളത്തില്‍ ബി ജെ പിയുമായി കൈകോര്‍ത്ത കോണ്‍ഗ്രസിനെ ജനം ശിക്ഷിക്കും. ഗാന്ധിയെ മറക്കാന്‍ കഴിയാത്ത കോണ്‍ഗ്രസുകാര്‍ ഇടതുപക്ഷമാണ് ശരി എന്ന് മനസിലാക്കി വോട്ട് ചെയ്യും. വയനാട്ടില്‍ അനിരാജയെ ജനം സ്വന്തമാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. കോര്‍പ്പറേറ്റ് ഫണ്ട് വേണ്ടെന്ന് നിലപാടെടുത്ത പാര്‍ട്ടിയാണ് സിപിഐ. ജനങ്ങളെ ആശ്രയിച്ചു മുന്നോട്ടു പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

കര്‍ണാടകയിലെ എന്‍ ഡി എ യുടെ പോസ്റ്റര്‍ വിഷയത്തിലും കേരളത്തിലെ എല്‍ ഡി എഫിന്റെ പ്രധാന നേതാക്കളാണ് മാത്യു ടി തോമസും, കൃഷ്ണന്‍കുട്ടിയുമെന്നും പ്രധാനമന്ത്രിക്ക് ദേവഗൗഡ കൈ കൊടുത്തപ്പോള്‍ എതിര്‍ത്തവരാണ് അരെന്നും ബിനോയ് വിശ്വം പറഞ്ഞു. രാഹുല്‍ ഗാന്ധിയോടുള്ള രാഷ്ട്രീയ ആദരവ് മറച്ചു വെക്കുന്നില്ല. രാഹുലിനെ കോണ്‍ഗ്രസിന്റെ ധര്‍മം മറന്നു വയനാട്ടില്‍ മത്സരിപ്പിക്കുന്നതില്‍ ആണ് എതിര്‍പ്പ്. ബി ജെ പി ആയിരുന്നു കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു എങ്കില്‍ ബി ജെ പി ശക്തികേന്ദ്രങ്ങളില്‍ അല്ലേ മത്സരിക്കേണ്ടത്. ഇടതു പക്ഷമാണ് ശത്രു എങ്കില്‍ വയനാട്ടില്‍ മത്സരിക്കുന്നതില്‍ തെറ്റില്ല. രാഷ്ട്രീയ മര്യാദ ഉണ്ടാകേണ്ടത് കോണ്‍ഗ്രസിനാണ്. വയനാട്ടില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ബിജെപി വൈകിയത് എന്തുകൊണ്ടാണ്? രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മത്സരിക്കാന്‍ ഒരു ന്യായം കൊടുക്കാന്‍ വേണ്ടിയാണ് സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്നും ബിനോയ് വിശ്വം പറഞ്ഞു.

Top