ഒൻപത് വയസ്സുകാരിയെക്കൊണ്ട് നിർബന്ധിച്ച് ഉമ്മ വെപ്പിച്ച കേസിൽ വെട്ടുകാട് സ്വദേശി ബേസിൽ എന്ന എഡിസണ് (54) 14 വർഷം കഠിനതടവും 26,000 രൂപ പിഴയും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷകളിൽ ഏറ്റവും കുറഞ്ഞ അഞ്ച് വർഷത്തെ തടവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് ജഡ്ജി അഞ്ജു മീര ബിർള ഉത്തരവിട്ടു. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നൽകുന്ന നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണം.
2024 ഒക്ടോബർ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന്റെ ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി പൂച്ചട്ടി എടുത്തു നൽകാനെന്ന വ്യാജേന അരികിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് കുട്ടിയുടെ കൈകളിൽ ബലമായി പിടിച്ച് വെക്കുകയും, ഉമ്മ നൽകിയാൽ മാത്രമേ കൈ വിടുകയുള്ളൂ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നുപോയ കുട്ടി പ്രതിക്ക് ഉമ്മ നൽകിയ ശേഷം കരഞ്ഞുകൊണ്ട് വീട്ടിലെത്തി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.
Also Read: ആശുപത്രിയിൽ അതിക്രമം; എയർഗണ്ണുമായി നഴ്സുമാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവ് പോലീസ് പിടിയിൽ
വലിയതുറ പോലീസ് സബ് ഇൻസ്പെക്ടർ ജയശ്രീയുടെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും 3 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. പി. സുരഭി എന്നിവർ കോടതിയിൽ ഹാജരായി.






