ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ കോടതി പരിസരത്തുണ്ടായ ശക്തമായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 20-ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്, പരിക്കേറ്റവരിൽ അധികവും അഭിഭാഷകരാണെന്നാണ് വിവരം. ഇസ്ലാമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപത്തായി നിർത്തിയിട്ടിരുന്ന കാറാണ് പൊട്ടിത്തെറിച്ചത് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഉച്ചയ്ക്ക് 12.30 ഓടെ തിരക്കേറിയ ഒരു പ്രവൃത്തിദിവസമാണ് സംഭവം നടന്നത്. ആറ് കിലോമീറ്റർ ദൂരത്തോളം സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കോടതി ജീവനക്കാരും അഭിഭാഷകരുമാണ് പരിക്കേറ്റവരിൽ കൂടുതലും. സംഭവം ചാവേറാക്രമണമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
Also Read: സെലെൻസ്‌കിയുടെ ‘അർത്ഥശൂന്യമായ’ യുദ്ധക്കൊതി! റഷ്യൻ ആക്രമണങ്ങൾ നിർത്താൻ ആവശ്യപ്പെട്ട് വിദേശ നേതാവ്
തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP) നടത്തിയ ആക്രമണത്തിന് പാക് സുരക്ഷാ സേന തിരിച്ചടിച്ച് മണിക്കൂറുകൾക്ക് പിന്നാലെയാണ് ഇസ്ലാമാബാദിൽ സ്ഫോടനം ഉണ്ടായിരിക്കുന്നത്. പാക് സൈന്യത്തിൻ്റെ തിരിച്ചടിയിൽ രണ്ട് തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ പാകിസ്ഥാൻ ഭീകരവാദികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഡൽഹിയിലെ ചാവേറാക്രമണത്തിന് തൊട്ടുപിന്നാലെ പാകിസ്ഥാനിലും സ്ഫോടനം നടന്നത് സുരക്ഷാ ഏജൻസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.






