പാലക്കാട്: ഓപ്പറേഷൻ “ഡി ഹണ്ടിന്റെ” ഭാഗമായി പാലക്കാട് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. വെസ്റ്റ് ബെംഗാൾ സ്വദേശികളായ ദമ്പതികളാണ് 9.341 കിലോ കഞ്ചാവുമായി പിടിയിലായത്. മയക്ക് മരുന്നിനെതിരെ പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത്കുമാർ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം പാലക്കാട് ഹേമാംബിക നഗർ പോലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ആർ.പി.എഫും സംയുക്തമായാണ് പരിശോധന നടത്തിയത്.
അതേസമയം പരിശോധനയിൽ ഒലവക്കോട് താണാവ് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം വെച്ചാണ് ദമ്പതികളെ പൊലീസ് കണ്ടത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് 9.341 കിലോഗ്രാം കഞ്ചാവുമായി 38കാരനായ മസാദുൽ ഇസ്ലാം, 36കാരി റിന ബിബി എന്നിവർ പിടിയിലായത്. വെസ്റ്റ് ബംഗാളിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. പ്രതികൾ ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.