ന്യൂഡൽഹി: ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ. അദ്വാനിയുടെ 1990ലെ രഥയാത്രയെ ന്യായീകരിച്ച ശശി തരൂരിനെ തള്ളി കോൺഗ്രസ്. തരൂരിന്റേത് പാർട്ടിയുടെ അഭിപ്രായമല്ലെന്ന് കോൺഗ്രസ് മീഡിയ ആൻഡ് പബ്ലിസിറ്റി വിഭാഗം ചെയർമാൻ പവൻ ഖേര വ്യക്തമാക്കി. തരൂർ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനിക ഇന്ത്യയുടെ രൂപകൽപ്പനയിൽ പ്രധാന പങ്കുവഹിച്ച നേതാവെന്നായിരുന്നു തരൂർ എൽ കെ അദ്വാനിയെ വിശേഷിപ്പിച്ചത്.
“തരൂർ തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് പറഞ്ഞത്. അതിൽ നിന്ന് കോൺഗ്രസ് പൂർണ്ണമായും വിട്ടുനിൽക്കുന്നു. എങ്കിലും, ഒരു പാർലമെന്റ് അംഗവും വർക്കിങ് കമ്മിറ്റി അംഗവുമായ തരൂരിന് ഇത്തരം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനാകുന്നത് കോൺഗ്രസിന്റെ ജനാധിപത്യ മനോഭാവത്തെയും ഉദാര സ്വഭാവത്തെയും പ്രകടിപ്പിക്കുന്നു,” — പവൻ ഖേര എക്‌സിൽ പോസ്റ്റുചെയ്ത കുറിപ്പിൽ വ്യക്തമാക്കി.





