പേരാവൂർ: സംസ്ഥാനത്ത് തേങ്ങ വില കുതിക്കുന്നു. എന്നാൽ വില റെക്കോഡ് തുകയിലെത്തിയപ്പോഴും തേങ്ങ കിട്ടാനില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ചരിത്രത്തിൽ ഇടം നേടി തേങ്ങ വില കുതിച്ചുയരുന്ന അവസ്ഥയിൽ നിരാശയിലാണ് കർഷകർ. പച്ചത്തേങ്ങ പൊതിച്ചതിന് കിലോക്ക് 60 രൂപ വരെ ആണ് വിപണിയിലെ ചില്ലറ വിൽപന വില. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി 23 മുതൽ 27 രൂപ വരെ ആയിരുന്നു പച്ചത്തേങ്ങയുടെ വില. കഴിഞ്ഞ ഓണത്തിന് മുമ്പ് വരെ പച്ചത്തേങ്ങയുടെ വില 39 വരെ എത്തിയിരുന്നു. പിന്നീട് വില 47ലും എത്തി.
എന്നാൽ പിന്നീട് വില 40ലേക്ക് താഴ്ന്നു. തേങ്ങ കിട്ടാനില്ലാതായതോടെ റെക്കോഡ് തുകയിലേക്ക് ഉയരുകയാണ് ഉണ്ടായത്. കൊപ്രക്കും, കൊട്ടത്തേങ്ങക്കും ഉൾപ്പെടെ വില വർധിച്ചിട്ടുണ്ട്. വെളിച്ചെണ്ണ വിലയും സമാന്തരമായി തന്നെ വർധിച്ചിട്ടുണ്ട്. 285 മുതൽ 320 വരെയാണ് വെളിച്ചെണ്ണയുടെ വില. നിലവിലെ വില ഇനിയും വർധിക്കുമെന്നും തേങ്ങ കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോഴെന്നും വ്യാപാരികൾ പറയുന്നു. പച്ചത്തേങ്ങയാണെങ്കിൽ ഒട്ടും തന്നെ കിട്ടാനില്ല. ഇത്തവണ പച്ചത്തേങ്ങയുടെ ലഭ്യത ഗണ്യമായ തോതിൽ കുറഞ്ഞതിനാൽ വില ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.