മണിപ്പൂർ: ചുരചന്ദ്പൂരിലുണ്ടായ സംഘർഷത്തെ തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കി പോലീസ്. സംഘർഷം നടക്കുന്ന പ്രദേശത്തെ സ്കൂളുകളും കടകളും അടച്ചു. മേഖലയിൽ പ്രഖ്യാപിച്ച കർഫ്യൂ ഇപ്പോഴും തുടരുകയാണ്. മേഖലയിൽ പള്ളി നേതാക്കളും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുകയാണ്.
കഴിഞ്ഞ ദിവസം ഹമാർ, സോമി സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രിയിലെ ഏറ്റുമുട്ടലിൽ ഹമാർ സമുദായത്തിൽ നിന്നുള്ള 51 വയസ്സുള്ള ലാൽറോപുയി പഖ്ഹുവാങ്‌ടെ എന്നയാളാണ് കൊല്ലപ്പെട്ടത്.
Also Read: ഛത്തീസ്ഗഡിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഹമാർ ഗോത്രത്തിലെ ജനറൽ സെക്രട്ടറി റിച്ചാർഡ് ഹ്മറിനെ ഞായറാഴ്ച സോമി ജനത ആക്രമിച്ചതിനെ തുടർന്നാണ് രണ്ട് ഗോത്രങ്ങൾ തമ്മിൽ സംഘർഷം ആരംഭിച്ചത്. ഇത് അടുത്ത ദിവസം ജില്ലയിൽ അക്രമം ഉണ്ടാകാൻ കാരണമായി. അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുക്കി സമുദായത്തിൽ നിന്നുള്ള നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.