ചൈനയുമായി ഒരു സമഗ്ര തന്ത്രപരമായ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചിരിക്കുകയാണ് കുക്ക് ദ്വീപുകള്‍. ഇതോടെ വ്യാപാരം, നിക്ഷേപം, സമുദ്ര ശാസ്ത്രം, അടിസ്ഥാന സൗകര്യങ്ങള്‍, കാലാവസ്ഥാ പ്രതിരോധം തുടങ്ങിയ മേഖലകളിലെ അവരുടെ ഇടപെടല്‍ കൂടുതല്‍ ആഴത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വടക്കുകിഴക്കന്‍ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാര്‍ബിനില്‍ വെച്ച് കുക്ക് ദ്വീപുകളുടെ പ്രധാനമന്ത്രി മാര്‍ക്ക് ബ്രൗണും ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങും ചേര്‍ന്നാണ് കരാര്‍ ഔദ്യോഗികമായി അംഗീകരിച്ചത്. കരാര്‍ ഒപ്പുവെച്ചതിനെ തുടര്‍ന്നുള്ള ഒരു പ്രസ്താവനയില്‍, കുക്ക് ദ്വീപുകള്‍ക്ക് പങ്കാളിത്തത്തിന്റെ സാധ്യതയുള്ള നേട്ടങ്ങളെക്കുറിച്ച് ബ്രൗണ്‍ ഊന്നിപ്പറയുകയുണ്ടായി. ന്യൂസിലാന്‍ഡിനും ഹവായിക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്വയംഭരണ പസഫിക് രാജ്യമാണ് കുക്ക് ദ്വീപുകള്‍. അത് കൊണ്ട് തന്നെ പസഫിക്കില്‍ ചൈനയുടെ സ്വാധീനം വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് ന്യൂസിലാന്‍ഡിന് വലിയ ആശങ്കകളുണ്ട്.

ബജറ്റ് പിന്തുണയും പ്രതിരോധ സഹായവും ഉള്‍പ്പെടെ കുക്ക് ദ്വീപുകളുമായി ന്യൂസിലന്‍ഡിന് ദീര്‍ഘകാല ബന്ധമുണ്ട്. പസഫിക് മേഖലയില്‍ ചൈനയുടെ നയതന്ത്ര, സാമ്പത്തിക, സൈനിക സ്വാധീനം വികസിക്കുന്നതിന്റെ ഭാഗമായാണ് ഈ കരാറിനെ കാണുന്നത്. ഇത് യുഎസ്, ഓസ്ട്രേലിയ, തുടങ്ങിയ പാശ്ചാത്യ സഖ്യകക്ഷികളിലും ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. ചൈനയുമായുള്ള പങ്കാളിത്ത അവസരങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ദേശീയ താല്‍പ്പര്യങ്ങള്‍ക്കും ദീര്‍ഘകാല വികസന ലക്ഷ്യങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നതിനും ഈ കരാര്‍ തന്റെ രാജ്യത്തിന് അവസരങ്ങള്‍ നല്‍കുമെന്നാണ് കുക്ക് ദ്വീപുകളുടെ പ്രധാനമന്ത്രി മാര്‍ക്ക് ബ്രൗണ്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ന്യൂസിലാന്‍ഡിന്റെ വിദേശകാര്യ മന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സ് ഈ കരാറില്‍ ആശങ്കയുള്ളതായി വെളിപ്പെടുത്തിയിരുന്നു.
Also Read: സെലൻസ്കിയുടെ “യൂറോപ്പിന്റെ സൈന്യവും” ഏറ്റില്ല; പത്തിമടക്കി പാശ്ചാത്യശക്തികൾ

വ്യാപാരം, നിക്ഷേപം, ടൂറിസം, സമുദ്ര ശാസ്ത്രം, മത്സ്യകൃഷി, കൃഷി, അടിസ്ഥാന സൗകര്യങ്ങള്‍, കാലാവസ്ഥാ പ്രതിരോധശേഷി, ദുരന്തനിവാരണ തയ്യാറെടുപ്പ് എന്നിവയുള്‍പ്പെടെ മുന്‍ഗണനാ മേഖലകളില്‍ ചൈനയും കുക്ക് ദ്വീപുകളും തമ്മിലുള്ള സഹകരണത്തിനുള്ള ഒരു ചട്ടക്കൂട് ഈ കരാര്‍ രൂപപ്പെടുത്തുന്നുണ്ട്. പ്രസ്തുത കരാറുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് രാജ്യം അവയെ സൂക്ഷ്മമായി പരിശോധിക്കുമെന്ന് വിദേശകാര്യ മന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സ് പറഞ്ഞു. മേഖലയില്‍ നയതന്ത്രപരവും സാമ്പത്തികവുമായ വികാസം തുടരുന്നതിനാല്‍, ചൈനയുമായി ബന്ധം ശക്തിപ്പെടുത്തുന്ന ഏറ്റവും പുതിയ പസഫിക് രാഷ്ട്രമാണ് കുക്ക് ദ്വീപുകള്‍. സോളമന്‍ ദ്വീപുകള്‍, കിരിബതി തുടങ്ങിയ രാജ്യങ്ങളുമായി സുരക്ഷാ, വികസന കരാറുകളില്‍ ഒപ്പുവെച്ചുകൊണ്ട് ചൈന സമീപ വര്‍ഷങ്ങളില്‍ പസഫിക്കിലേക്ക് തങ്ങളുടെ സഹകരണം വിപുലീകരിച്ചിട്ടുണ്ട്. ഇതും പാശ്ചാത്യ സഖ്യകക്ഷികളുടെ ചങ്കിടിപ്പ് കൂടിയ നീക്കങ്ങളാണ്.
Also Read:ട്രംപിനെ ചെറുക്കാൻ പുനർനിർമ്മാണ പദ്ധതിയുമായി ഈജിപ്ത്

Cook Islands
പസഫിക് സമുദ്രത്തില്‍ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവയുടെ ദീര്‍ഘകാല സാന്നിധ്യത്തെ വെല്ലുവിളിച്ച്, പസഫിക്കില്‍ സാമ്പത്തിക, നയതന്ത്ര സ്വാധീനം വികസിപ്പിക്കാന്‍ ചൈന ശ്രമിക്കുന്നതിനിടെയാണ് കുക്ക് ദ്വീപുകളില്‍ നിന്നുള്ള പ്രഖ്യാപനം. ദക്ഷിണ പസഫിക്കില്‍ വ്യാപിച്ചു കിടക്കുന്ന 17,000 ആളുകളുള്ള ഒരു രാജ്യമായ കുക്ക് ദ്വീപുകള്‍ക്ക് അതിന്റെ വലിപ്പത്തിനപ്പുറം തന്ത്രപരമായ പ്രാധാന്യമുണ്ട്. അല്‍ ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം, മറ്റ് 13 പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ക്കൊപ്പം, ഭൂമിയുടെ ഉപരിതലത്തിന്റെ 15 ശതമാനം വരുന്ന വിശാലമായ സമുദ്ര മേഖലകളും കുക്ക് ദ്വീപുകള്‍ നിയന്ത്രിക്കുന്നുണ്ട്. ചൈനയുടെ സാമ്പത്തിക, നയതന്ത്ര ഇടപെടലുകളെ, സൈനിക അടിത്തറ ഉറപ്പാക്കാനും, പ്രകൃതിവിഭവങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കാനും, പ്രധാന കപ്പല്‍ പാതകളില്‍ സ്വാധീനം ചെലുത്താനുമുള്ള ഷി ജിന്‍പിംഗ് ഭരണകൂടത്തിന്റെ വലിയ ശ്രമങ്ങളുടെ ഭാഗമായാണ് അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവ ഈ നീക്കത്തെ കാണുന്നത്.

ന്യൂസിലന്‍ഡുമായുള്ള സ്വതന്ത്ര ബന്ധം ഉണ്ടായിരുന്നിട്ടും, അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടാനുള്ള കുക്ക് ദ്വീപുകളുടെ നീക്കം മേഖലയില്‍ സ്വാധീനം ചെലുത്താന്‍ മത്സരിക്കുന്ന പ്രധാന ശക്തികള്‍ക്ക് വെല്ലുവിളിയാണ്. ചൈനയുമായുള്ള കുക്ക് ദ്വീപുകളുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിലൂടെ, പാശ്ചാത്യ സഖ്യകക്ഷികളുമായി ചരിത്രപരമായി ബന്ധമുള്ള ഒരു പ്രദേശത്ത് ചൈനയുടെ തന്ത്രപരമായ സ്ഥാനം ദ്വീപ് രാഷ്ട്രം ശക്തിപ്പെടുത്തുകയാണ് ചെയുന്നത്. ബ്രൗണിന്റെ സന്ദര്‍ശന വേളയില്‍, കുക്ക് ദ്വീപുകളിലെ ഉദ്യോഗസ്ഥര്‍ ചൈനീസ് സ്ഥാപനങ്ങളുമായി കടല്‍ത്തീര ധാതു ഗവേഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇത് ഈ മേഖലയിലെ ചൈനീസ് നിക്ഷേപത്തിന്റെ സാധ്യത ഉയര്‍ത്തി കാട്ടുന്നതാണ്. കൂടാതെ നിക്കല്‍, കൊബാള്‍ട്ട്, മറ്റ് വിലയേറിയ ലോഹങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ നോഡ്യൂളുകള്‍ വേര്‍തിരിച്ചെടുക്കുന്നതിനായി കുക്ക് ദ്വീപുകള്‍ ആഴക്കടല്‍ ഖനനവും പരിഗണിക്കുന്നുണ്ട്. പാരിസ്ഥിതിക ആശങ്കകള്‍ കാരണം ആഴക്കടല്‍ ഖനനം അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. എന്നാല്‍ വിഭവസമൃദ്ധമായ സമ്പദ്വ്യവസ്ഥകള്‍ക്ക് ഇത് ഇപ്പോഴും ലാഭകരമായ ഒരു അവസരമാണ്.
വീഡിയോ കാണാം