കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ കോൺഗ്രസിനുള്ളിൽ പുരോഗമിക്കെ, ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ നിലപാടിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് മാത്യു കുഴൽനാടൻ. മുസ്ലിം ലീഗ് യുഡിഎഫിന്റെ നട്ടെല്ലാണ് എന്ന് സമ്മതിക്കുമ്പോൾ തന്നെ, കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടുന്നത് ഉചിതമല്ലെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. അതുപോലെ തന്നെ തിരിച്ചും ഉണ്ടാകണം. ലീഗിന്റെ നിയമസഭാകക്ഷി നേതാവ് ആരാകണമെന്ന് കോൺഗ്രസ് തീരുമാനിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിജയം ആരും മറക്കരുതെന്നും പരസ്പരം ധാരണയോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫിന് പ്രതിസന്ധിയുണ്ടാകുമ്പോൾ ലീഗ് മുന്നിട്ടിറങ്ങാറുണ്ട്. തിരിച്ചും, ലീഗ് നേതാക്കൾക്കും പാർട്ടിക്കുമെതിരെ രാഷ്ട്രീയ ആക്രമണമുണ്ടാകുമ്പോൾ കോൺഗ്രസ് വലിയ പ്രതിരോധം തീർത്തിട്ടുണ്ട്.
Also Read: വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് മുസ്ലീം ലീഗ്; നിലപാട് ഹൈക്കമാൻഡിനെ അറിയിക്കും
ഇരു പാർട്ടികളും സഹോദരങ്ങളെപ്പോലെയാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയായതുകൊണ്ട് തന്നെ ഏറ്റവും നീതിയുക്തമായ തീരുമാനമുണ്ടാകുമെന്ന് ഉറപ്പുണ്ട്. പാർട്ടി തീരുമാനിക്കുന്നയാൾ മുഖ്യമന്ത്രിയാകും, ഇതിൽ ഭിന്നാഭിപ്രായങ്ങളില്ല. മുന്നണി സംവിധാനത്തിൽ ആശയവിനിമയങ്ങൾ സ്വാഭാവികമാണെങ്കിലും അത് തെറ്റായി ചിത്രീകരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





