ഹൈദരാബാദ്: മുന്‍ എംഎല്‍എയും ബിആര്‍എസ് നേതാവുമായ ചെന്നമനേനി രമേശിന് കോടതിയില്‍ കനത്ത തിരിച്ചടി. രമേശിനു 30 ലക്ഷം രൂപ പിഴ ചുമത്തി. കോണ്‍ഗ്രസ് നേതാവ് ആദി ശ്രീനിവാസ് നല്‍കിയ ഹര്‍ജിയിലാണ് തെലങ്കാന ഹൈക്കോടതിയുടെ വിധി. 2023 ലെ തെരഞ്ഞെടുപ്പ് കേസിലാണ് വിധി.
ഈ തെരഞ്ഞെടുപ്പില്‍ രമേശ് മത്സരിച്ചിരുന്നു. ജര്‍മന്‍ എംബസിയില്‍നിന്ന് താന്‍ ആ രാജ്യത്തെ പൗരനല്ലെന്ന് സ്ഥിരീകരിക്കുന്ന രേഖകള്‍ നല്‍കുന്നതില്‍ രമേശ് പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. പിഴത്തുകയില്‍ 25 ലക്ഷം രൂപ കോണ്‍ഗ്രസ് നേതാവ് ശ്രീനിവാസിനു നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 4 തവണ വെമുലവാഡ സീറ്റില്‍ നിന്ന് രമേശ് എംഎല്‍എയായി വിജയിച്ചിരുന്നു. അവിഭക്ത ആന്ധ്രപ്രദേശില്‍ 2009 ല്‍ തെലുങ്ക് ദേശം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് രമേശ് മത്സരിച്ചത്.
Also Read: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം
2010 മുതല്‍ 2018 വരെ മൂന്ന് തവണ, ബിആര്‍എസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. ഇന്ത്യന്‍ പൗരന്മാരല്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ വോട്ടുചെയ്യാനോ കഴിയില്ലെന്ന നിയമം നിലനില്‍ക്കെയാണ് രമേശ് തെറ്റിദ്ധരിപ്പിച്ച് മത്സരിച്ചത്. രമേശിനു 2023 വരെ സാധുതയുള്ള ജര്‍മന്‍ പാസ്പോര്‍ട്ട് ഉണ്ടെന്നും വസ്തുതകള്‍ മറച്ചുവച്ചതിന്റെ പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രമേശിന്റെ പൗരത്വം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും 2020ല്‍ കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. 2013ലും ഹൈക്കോടതി രമേശിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് രമേശ് സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. പിന്നീട്, 2014, 2018 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു.