കുവൈത്ത് : ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച ലക്ഷക്കണക്കിന് ദിനാർ തട്ടിയെടുക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്ത കേസിൽ മൂന്ന് ഈജിപ്ത് സ്വദേശികൾക്ക് കുവൈത്ത് ക്രിമിനൽ കോടതി കടുത്ത ശിക്ഷ വിധിച്ചു. ജഡ്ജി അബ്ദുൾ വഹാബ് അൽ മുവൈലിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ചത്.
പ്രതികൾക്ക് ഏഴ് വർഷം വീതം കഠിനതടവും തട്ടിയെടുത്ത തുകയുടെ അടിസ്ഥാനത്തിൽ 34,63,000 കുവൈറ്റ് ദിനാർ (ഏകദേശം 95 കോടിയിലധികം ഇന്ത്യൻ രൂപ) പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. കൂടാതെ, തട്ടിയെടുത്ത തുകയുടെ മൂന്നിരട്ടി തുക പിഴയായി ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു.
2002 മുതൽ 2006 വരെയുള്ള കാലയളവിൽ കുവൈത്തിലെ ചാരിറ്റബിൾ കമ്മിറ്റിയിൽ നിന്നും രോഗികളെ സഹായിക്കുന്നതിനുള്ള ഫണ്ടിൽ നിന്നും വ്യാജരേഖകൾ ചമച്ചാണ് പ്രതികൾ കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്. തട്ടിപ്പിന് ശേഷം ഈ പണം വിവിധ അക്കൗണ്ടുകൾ വഴി വെളുപ്പിക്കുകയും ചെയ്തു. തുടർന്ന് കുവൈത്തിൽ നിന്ന് കടന്നുകളഞ്ഞ പ്രതികളെ ഈജിപ്ഷ്യൻ സുരക്ഷാ സേനയാണ് ഒടുവിൽ പിടികൂടിയത്. ഇതേ കേസുമായി ബന്ധപ്പെട്ട് ഈജിപ്തിലെ കോടതിയും പ്രതികൾക്ക് മുൻപ് ശിക്ഷ വിധിച്ചിരുന്നു.
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും ജീവകാരുണ്യ ഫണ്ടുകളുടെ ദുരുപയോഗത്തിനും എതിരെ കുവൈത്ത് ഭരണകൂടം സ്വീകരിക്കുന്ന കർശനമായ നിലപാടാണ് ഈ വിധിയോടെ വീണ്ടും വ്യക്തമാകുന്നത്. കുവൈത്ത് ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുണ്ടായ ഈ മാതൃകാപരമായ നടപടി പ്രവാസികൾക്കിടയിലും വലിയ ചർച്ചയായിരിക്കുകയാണ്.





