സംസ്ഥാനത്ത് മഴ അലർട്ടുകളിൽ കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തിയിരിക്കുകയാണ്. വയനാട്, കോഴിക്കോട് ജില്ലകളിൽ നിലനിന്നിരുന്ന റെഡ് അലർട്ട് പിൻവലിച്ചെങ്കിലും ഒൻപത് ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടുമാണ് ഇപ്പോൾ നിലവിലുള്ളത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളവർ നിർബന്ധമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും, ആവശ്യമായ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് ഉറപ്പാക്കി പകൽ സമയത്തുതന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിതാമസിക്കണമെന്നും റവന്യൂ-തദ്ദേശ സ്ഥാപന അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Also Read:പത്തനംതിട്ടയിൽ വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി വയോധികൻ മരിച്ചു!
ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ബലഹീനമായ മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. അപകടാവസ്ഥകൾ മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കാൻ ജനങ്ങൾ തയ്യാറാകണം. കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിച്ചുകൊണ്ട് ജാഗ്രതയോടെ ഇരിക്കാനും, ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ നേരിട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം നടത്താനും ശ്രദ്ധിക്കേണ്ടതുണ്ട്.






