അര്‍ജന്റീനക്ക് ആദ്യ ലോകകിരീടം നേടിക്കൊടുത്ത പരിശീലകന്‍ സീസര്‍ ലൂയിസ് മെനോട്ടി അന്തരിച്ചു

അര്‍ജന്റീനക്ക് ആദ്യ ലോകകിരീടം നേടിക്കൊടുത്ത പരിശീലകന്‍ സീസര്‍ ലൂയിസ് മെനോട്ടി അന്തരിച്ചു

ബ്രൂണസ് ഐറിസ്: അര്‍ജന്റീനക്ക് ആദ്യ ലോകകിരീടം നേടിക്കൊടുത്ത പരിശീലകന്‍ സീസര്‍ ലൂയിസ് മെനോട്ടി അന്തരിച്ചു. 85 വയസ്സായിരുന്നു. 2019 മുതല്‍ അര്‍ജന്റീന ടീം ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുകയായിരുന്ന അദ്ദേഹം മെക്‌സിക്കോയെയും സ്പാനിഷ് ക്ലബ് ഫുട്ബാളിലെ വമ്പന്മാരായ ബാഴ്‌സലോണ, അത്ലറ്റിക്കോ മഡ്രിഡ് തുടങ്ങിയ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. 11 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു. 1974 മുതല്‍ 1983 വരെയാണ് അര്‍ജന്റീനയുടെ പരിശീലക സ്ഥാനത്തിരുന്നത്.1938 നവംബര്‍ അഞ്ചിന് റൊസാരിയോയിലായിരുന്നു മെനോട്ടിയുടെ ജനനം. അര്‍ജന്റീനയിലെ റൊസാരിയോ സെന്‍ട്രല്‍, ബൊക്ക ജൂനിയേഴ്സ്, ബ്രസീലിലെ സാേന്റാസ് തുടങ്ങിയ ക്ലബുകളുടെ ജഴ്‌സിയണിഞ്ഞു.

1963ലാണ് ദേശീയ ടീമിലെത്തുന്നത്. 11 മത്സരങ്ങളില്‍ രണ്ട് അന്താരാഷ്ട്ര ഗോളുകളും സ്‌ട്രൈക്കറായിരുന്നു മെനോട്ടിയുടെ പേരിലുണ്ട്. 1970ല്‍ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിലാണ് പരിശീലക ജീവിതം ആരംഭിച്ചത്. 1973ല്‍ ഹുറാക്കാന ക്ലബിനെ അര്‍ജന്റൈന്‍ ചാമ്പ്യന്മാരാക്കി. 1974ല്‍ ദേശീയ ടീമിന്റെ പരിശീലകനായി ചുമതല ഏറ്റെടുത്തു. 1978 ജൂണ്‍ 25ന്ബ്രൂണസ് ഐറിസില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെ 3-1ന് തോല്‍പിച്ച് മെനോട്ടി പരിശീലിപ്പിച്ച അര്‍ജന്റീന ടീം ചരിത്രത്തിലാദ്യമായി ലോകകിരീടം ഉയര്‍ത്തി. 1982 ലോകകപ്പിന് ശേഷം ദേശീയ ടീമിന്റെ പരിശീലക കുപ്പായം ഉപേക്ഷിച്ച മെനോട്ടി, ബാഴ്സലോണയുടെ പരിശീലകനാകുകയും 1983ല്‍ കോപ്പ ഡെല്‍ റേ വിജയത്തിലേക്ക് അവരെ നയിക്കുകയും ചെയ്തു. ഡസനിലധികം ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

Top