തിരുവനന്തപുരം: തട്ടിപ്പുകാരുടെ ഫോണ്‍, അക്കൗണ്ട് നമ്പര്‍ വിവരങ്ങള്‍ ബാങ്കുകള്‍ക്ക് കൈമാറി പണമിടപാട് തത്സമയം തടയുന്ന ഫിനാന്‍ഷ്യല്‍ ഫ്രോഡ് റിസ്‌ക് ഇന്‍ഡിക്കേറ്റര്‍ സംവിധാനം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഫിനാന്‍ഷ്യല്‍ ഫ്രോഡ് റിസ്‌ക് ഇന്‍ഡിക്കേറ്റര്‍ സംവിധാനം കേന്ദ്രം നടപ്പാക്കുന്നത് കേരള പോലീസിന്റെ നിര്‍ദേശം പരിഗണിച്ച്. സൈബര്‍ തട്ടിപ്പുകള്‍ തടയിടാന്‍ ഇസ്രയേല്‍ വിജകരമായി നടപ്പാക്കിയ പദ്ധതി ഒരുവര്‍ഷം മുന്‍പ് സംസ്ഥാന പോലീസ് മേധാവി ഷേയ്ക്ക് ദര്‍വേഷ് സാഹിബാണ് മുന്നോട്ടുവെച്ചത്.
നിര്‍മിതബുദ്ധിയുടെ സഹായത്തോടെയാണ് അക്കൗണ്ടുകള്‍ക്കും അതുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പറുകള്‍ക്കും വിശ്വാസസ്‌കോര്‍ നല്‍കുന്നത്. ഇടപാടുകള്‍ക്ക് മുതിരുമ്പോള്‍ തത്സമയം അക്കൗണ്ടുകളുടെ വിശ്വാസ്യത അറിയാനാകും. വര്‍ഷങ്ങളായി ഉപയോഗിക്കുന്നതും കൃത്യമായ ഇടപാടുകള്‍ നടക്കുന്നതുമായ അക്കൗണ്ടുകള്‍ക്ക് നല്ല സ്‌കോര്‍ ഉണ്ടാകും. തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ക്ക് സ്‌കോര്‍ കുറവായിരിക്കും.
Also Read: ചൊവ്വയിലെ പൊടിപടലങ്ങൾ മിന്നൽപ്പിണരുകൾ സൃഷ്ടിക്കും; മുന്നറിയിപ്പ് നല്‍കി പഠനം
പരാതികള്‍ വരുന്നത് അനുസരിച്ച് ഇവ ചുവപ്പ് വിഭാഗത്തിലേക്ക് മാറും. ഇത്തരമൊരു അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ ശ്രമിക്കുമ്പോള്‍ ഉപഭോക്താവിന് മുന്നറിയിപ്പ് ലഭിക്കും. എന്നിട്ടും പണമിടപാട് നടത്തുകയാണെങ്കില്‍ ഈ ഇടപാട് വേഗത്തില്‍ കണ്ടെത്തി റദ്ദാക്കാന്‍ പാകത്തില്‍ ഫ്‌ളാഗ് ചെയ്യും. പരാതി ഉയര്‍ന്നാല്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നിശ്ചിതസമയത്തിനുള്ളില്‍ റദ്ദാക്കാനാകും. ഈ സംവിധാനം നടപ്പാക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.
ഒറ്റത്തവണ പാസ്വേഡ് കൈവശപ്പെടുത്തി പണം കവരുന്നത് തടയാനുള്ള നിര്‍ദേശവും കേരള പോലീസ് സമര്‍പ്പിച്ചിരുന്നു. സംസ്ഥാനത്തുനിന്ന് 2024-ല്‍ മാത്രം 763 കോടി രൂപയാണ് സൈബര്‍ തട്ടിപ്പില്‍ നഷ്ടമായത്. 107 കോടിമാത്രമാണ് തിരിച്ചെടുക്കാന്‍ കഴിഞ്ഞത്.