തിരുവനന്തപുരം: 10 വയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 64 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍.രേഖയാണ് 45 വയസ്സുകാരന് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 8 വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം.
2019 സെപ്റ്റംബര്‍ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ ബന്ധു മരിച്ച ദിവസം സംസ്‌കാരം കഴിഞ്ഞ് വീടിന്റെ മുകള്‍ ഭാഗത്ത് ഇരുന്ന കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരഞ്ഞപ്പോള്‍ കൈകൊണ്ട് വാ പൊത്തി പിടിച്ചതിന് ശേഷമായിരുന്നു പീഡനം. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Also Read: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കഞ്ചാവുവേട്ട; മൂന്ന് യുവതികൾ പിടിയിൽ
എന്നാൽ ഇയാൾ അനാവശ്യമായി സ്പർശിച്ചതായി കുട്ടി അമ്മൂമ്മയോട് പറയുകയും അമ്മൂമ്മ അവിടെവച്ച് പ്രതിയെ അടിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒന്നര വര്‍ഷം കഴിഞ്ഞ് സ്‌കൂളില്‍ കൗണ്‍സിലിങ് നടത്തിയപ്പോഴാണ് കുട്ടി പീഡനവിവരം പുറത്ത് പറഞ്ഞത്. വിചാരണയ്ക്കിടെ പ്രതിയെ കുട്ടിയുടെ അമ്മ മൊബൈൽ ഫോൺ കൊണ്ട് കോടതി വളപ്പില്‍ വെച്ച് മര്‍ദിച്ചിരുന്നു.
അമ്മയെ വിസ്തരിച്ചതിന് ശേഷമായിരുന്നു സംഭവം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഭിഭാഷകൻ നിവ്യ റോബിന്‍ എന്നിവര്‍ ഹാജരായി. വലിയതുറ സി ഐമാര്‍ ആയിരുന്ന ടി.ഗിരിലാല്‍, ആര്‍.പ്രകാശ് എന്നിവരാണ് അന്വേഷണം നടത്തിയത്.