മതം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചെന്ന പരാതിയില്‍ തേജസ്വി സൂര്യക്കെതിരെ കേസ്

മതം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചെന്ന പരാതിയില്‍ തേജസ്വി സൂര്യക്കെതിരെ കേസ്

ബംഗളൂരു: മതം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചെന്ന പരാതിയില്‍ ബിജെപിയുടെ ബംഗളൂരു സൗത്തിലെ സ്ഥാനാര്‍ത്ഥി തേജസ്വി സൂര്യക്കെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. തേജസ്വി സൂര്യ മതം പറഞ്ഞ് വോട്ട് ചോദിക്കുന്ന വീഡിയോ സമൂഹ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്‌തെന്ന് കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പ്രതികരിച്ചു.

ബെംഗളൂരുവിലെ ജയനഗര്‍ പൊലീസ് സ്റ്റേഷനിലാണ് തേജസ്വി സൂര്യക്കെതിരായ കേസെടുത്തത്. സമൂഹ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് പരാതിക്ക് ആധാരം. ബിജെപിയെ പിന്തുണയ്ക്കുന്ന 80 ശതമാനം ആളുകളുണ്ടെങ്കിലും 20 ശതമാനം മാത്രമേ വോട്ട് ചെയ്യുന്നൂള്ളൂവെന്നും കോണ്‍ഗ്രസിന് 20 ശതമാനം വോട്ടര്‍മാരേ ഉള്ളൂവെങ്കിലും 80 ശതമാനം പേരും വോട്ട് ചെയ്യുന്നുണ്ട് എന്നുമാണ് തേജസ്വി സൂര്യ പറഞ്ഞത്.

കര്‍ണാടകയില്‍ ബംഗളൂരു സൗത്ത് ഉള്‍പ്പെടെ 14 സീറ്റുകളില്‍ ഇന്ന് വോട്ടെടുപ്പ് നടന്നു. ബാക്കിയുള്ള 14 സീറ്റുകളില്‍ മെയ് 7നാണ് വോട്ടെടുപ്പ്. ആകെ 28 ലോക്‌സഭാ സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. സംസ്ഥാന ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളായ കോണ്‍ഗ്രസ് നേതാവ് സൌമ്യ റെഡ്ഡിയാണ് തേജസ്വിയുടെ എതിരാളി. 1996 മുതല്‍ ബിജെപി ജയിച്ചുവരുന്ന മണ്ഡലമാണിത്. 2019ല്‍ മൂന്ന് ലക്ഷത്തിന് മുകളിലായിരുന്നു തേജസ്വി സൂര്യയുടെ ഭൂരിപക്ഷം.

Top