ന്യൂഡൽഹി: പൊതുമേഖല ടെലികോം കമ്പനികളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ) മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (എം.ടി.എൻ.എൽ) എന്നിവ സർക്കാർ സ്വകാര്യവൽക്കരിക്കുന്നില്ലെന്ന് ഗ്രാമവികസന വാർത്താവിനിമയ സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസനി പറഞ്ഞു. കഴിഞ്ഞ മാസം ബി.എസ്.എൻ.എല്ലിന് 6,982 കോടി രൂപയുടെ (69.82 ബില്യൺ രൂപ) അധിക മൂലധന ചെലവ് പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയതായി പാർലമെന്റിൽ ശേഖർ പറഞ്ഞു. ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ എന്നിവയുടെ 4ജി നെറ്റ്‌വർക്കുകളുടെ വിപുലീകരണം ത്വരിതപ്പെടുത്തുന്നതിനായി കഴിഞ്ഞ മാസം കേന്ദ്ര മന്ത്രിസഭ ഏകദേശം 6,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിച്ചിരുന്നു. ഈ ധനസഹായം പൊതുമേഖല ടെലികോം സ്ഥാപനങ്ങളുടെ നെറ്റ്‌വർക്ക് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും വിശാലമാക്കാനും സഹായിക്കും.
അതേസമയം അനുവദിച്ച തുക ബി.എസ്.എൻ.എല്ലിന്റെയും എം.ടി.എൻ.എല്ലിന്റെയും 4 ജി കവറേജ് രാജ്യവ്യാപകമായി വ്യാപിപ്പിക്കുന്നതിന് ഉപയോഗിക്കും. പദ്ധതിയുടെ ഭാഗമായി കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ഏകദേശം 100,000 പുതിയ 4 ജി സൈറ്റുകൾ വിന്യസിക്കും. വിപുലീകരണം പൂർത്തിയാക്കാൻ 6,000 കോടി രൂപ കൂടി വേണ്ടിവരും. ഇതുവരെ മൂന്ന് പുനരുജ്ജീവന പാക്കേജുകളിലൂടെ ബി.എസ്.എൻ.എല്ലിനും എം.ടി.എൻ.എല്ലിനും 3.22 ട്രില്യൺ രൂപയുടെ സാമ്പത്തിക സഹായം സർക്കാർ നൽകിയിട്ടുണ്ട്. കൂടാതെ, വിഭവങ്ങൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനും സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള 4ജി നെറ്റ്‌വർക്ക് പങ്കിടലിനായി ബി.എസ്.എൻ.എല്ലും എം.ടി.എൻ.എല്ലും പത്ത് വർഷത്തെ കരാറിൽ ഒപ്പിട്ടുണ്ട്. ജനുവരിയിൽ, എം.ടി.എൻ.എൽ ഉൾപ്പെടെയുള്ള നിരവധി സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ സ്വകാര്യവൽക്കരണ പദ്ധതികൾ ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.