പുതുക്കാട്: മൊബൈൽ കട കുത്തിത്തുറന്ന് 25 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളും ഉപകരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ. അന്നമനട സ്വദേശികളായ ഊളക്കൻ സെയ്ദ് മുഹസിൻ (37), സഹോദരൻ മുഹത്ത് അസീം (22) എന്നിവരാണ് അറസ്റ്റിലായത്.
മോഷണം പോയ മൊബൈൽ ഫോണിന്റെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നാലംഗ സംഘമാണ് മോഷണത്തിനു പിന്നിലെന്നാണ് വിവരം. മാർച്ച് 31ന് ആണ് മോഷണം നടന്നത്. തലോർ ജംക്‌ഷനു സമീപത്തെ അഫാത്ത് മൊബൈൽ ഷോപ്പിന്റെ ഷട്ടർ ഗ്യാസ് കട്ടർ ഉപയോഗിച്ചു തകർത്ത ശേഷം 25 ലക്ഷം വിലമതിക്കുന്ന മൊബൈൽ ഫോണുകളും ആക്‌സസറിസുകളും ഒപ്പം 50,000 രൂപയും മോഷ്ടിച്ചെന്നായിരുന്നു കേസ്.
Also Read: പേരക്കുട്ടിയെ പീഡിപ്പിച്ചു; മുത്തച്ഛന് 36 വർഷം തടവ്
അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു. എസ്‌ഐ എൻ.പ്രദീപ്, അഡിഷണൽ എസ്‌ഐ സുധീഷ്, ഡാൻസാഫ്- ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം.മൂസ, വി.യു.സിൽജോ, എ.യു.റെജി, എം.ജെ.ബിനു, ഷിജോ തോമസ്, സീനിയർ സിപിഒമാരായ രജനീശൻ, ഷിനോജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.