ബഹ്‌റൈൻ: ഒരു വർഷം മുൻപ് തായ്‌ലൻഡിൽ നിന്ന് കാണാതായ മോഡലിന്റെ മൃതദേഹം ബഹ്‌റൈനിലെ മോർച്ചറിയിൽ കണ്ടെത്തി. കയ്കാൻ കയ്‌നാകം (31) എന്ന മോഡലിന്റെ മൃതദേഹമാണ് ഒരു വർഷത്തെ തിരച്ചിലിനു ശേഷം കുടുംബം ബഹ്‌റൈനിലെ മോർച്ചറിയിൽ കണ്ടെത്തിയത്.
ജോലി തേടിയാണ് കയ്കാൻ, തായ്‌വാനിൽനിന്ന് മൂന്നുവർഷം മുൻപ് ബഹ്‌റൈനിൽ എത്തിയത്. അവിടെ റസ്റ്ററന്റിൽ ജോലി ചെയ്തിരുന്ന കയ്കാൻ സമൂഹമാധ്യമത്തിൽ നിരന്തരം വിവരങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ബഹ്‌റൈനിൽ പുരുഷ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നതെന്നാണ് അവർ അറിയിച്ചിരുന്നു.
എന്നാൽ 2023 ഏപ്രിൽ മുതൽ സമൂഹമാധ്യമ പോസ്റ്റുകൾ ഇല്ലാതായി. ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ കയ്കാന്റെ കുടുംബം ജനുവരിയിൽ തായ് എംബസിയുടെ സഹായം തേടുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ മോർച്ചറിയിൽ ഒരു ഏഷ്യൻ യുവതിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നതായി ഏപ്രിൽ 18-ന് അധികൃതർ കുടുംബത്തെ അറിയിച്ചു. കാലിലെ ടാറ്റൂ നോക്കി കുടുംബം കയ്കാന്റെ മൃതദേഹം തിരിച്ചറിഞ്ഞുവെന്ന് അധികൃതർ വ്യക്തമാക്കി. വിഷം കലർന്ന മദ്യം കഴിച്ചതാണു മരണകാരണമെന്നാണ് റിപ്പോർട്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നു കുടുംബം സംശയിക്കുന്നു.