ഐഎസ്എൽ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാനിരിക്കെ, കേരള ബ്ലാസ്റ്റേഴ്‌സിനെ കാത്തിരിക്കുന്നത് കനത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ടുകൾ. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ പന്ത് ഉരുളുമ്പോൾ, ഇത്തവണ കളത്തിലിറങ്ങിയാൽ കുറഞ്ഞത് 30 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് ക്ലബ്ബ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ.
മുൻ വർഷങ്ങളിലും ബ്ലാസ്റ്റേഴ്‌സ് നഷ്ടത്തിലായിരുന്നുവെങ്കിലും ഇത്തവണത്തെ കണക്കുകൾ ആശങ്കാജനകമാണ്. ഓരോ സീസണിലും ടീമിനെ സജ്ജമാക്കാൻ ശരാശരി 50 കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ചെലവ് വരുന്നത്. കഴിഞ്ഞ സീസണിൽ വരവും ചെലവും കണക്കിലെടുക്കുമ്പോൾ ഏകദേശം 12 കോടി രൂപയായിരുന്നു ക്ലബ്ബിന്റെ നഷ്ടം. എന്നാൽ ഇത്തവണ അത് ഇരട്ടിയിലധികമായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
സർക്കാർ നേരിട്ട് മുൻകൈയെടുത്താണ് ഇത്തവണ ഐഎസ്എൽ സംഘടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തിക നഷ്ടം ഭയന്ന് വിട്ടുനിൽക്കുന്നത് ടീമിന്റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കുമെന്ന ആശങ്കയും മാനേജ്‌മെന്റിനുണ്ട്. കനത്ത സാമ്പത്തിക ബാധ്യത നിലനിൽക്കുമ്പോഴും ആരാധകരുടെ പ്രിയപ്പെട്ട കൊമ്പന്മാർ ഇത്തവണ മൈതാനത്തിറങ്ങുമോ എന്നതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.






