ബിഹാർ: ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിൽ പൗരത്വം തെളിയിക്കാനുള്ള 11 രേഖകളില്‍ നിന്ന് വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിവ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കി. ഭൂരിഭാഗം വോട്ടര്‍മാരും തിരിച്ചറിയല്‍ രേഖയായി കൈവശം വെയ്ക്കുന്ന ഇവയെല്ലാം ഒഴിവാക്കുന്നതിലൂടെ കോടിക്കണക്കിന് വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താകുന്നത്.
അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ രേഖകള്‍ ഹാജരാക്കാത്തവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുമെന്നാണ് കമ്മീഷന്റെ മുന്നറിയിപ്പ്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രക്രിയയുമായി മുന്നോട്ടുപോകുന്നത്.
Also Read: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ അപായപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ല; വി ശിവന്‍കുട്ടി
ബിഹാറിൽ ഭൂരിഭാഗം വരുന്ന ജനങ്ങളുടെ കൈവശമുള്ള തിരിച്ചറിയല്‍ രേഖ ആധാറും വോട്ടര്‍ ഐഡിയും തൊഴിലുറപ്പ് കാര്‍ഡുമാണ്. എന്നാല്‍ ഇവയെല്ലാം ഒഴിവാക്കിയാൽ നിരവധി പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്താകും. അതേസമയം സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ, പൊതുമേഖല സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നതിന്റെ തിരിച്ചറിയല്‍ രേഖ, ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ്, തുടങ്ങിയ 11 രേഖകളാണ് കമ്മീഷന്‍ പുറത്തുവിട്ട ലിസ്റ്റുകളില്‍ ഉള്ളത്.