വാട്സാപ്പ് സന്ദേശങ്ങളിലൂടെ വ്യാജ ആർ.ടി.ഒ ചെലാനുകൾ അയച്ച് ബാങ്ക് അക്കൗണ്ടുകൾ ചോർത്തുന്ന പുതിയ സൈബർ തട്ടിപ്പ് കേരളത്തിൽ വ്യാപിക്കുന്നു. ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടയ്ക്കാനെന്ന വ്യാജേന അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുന്നതാണ് രീതി. തൃശ്ശൂർ ജില്ലയിൽ മാത്രം കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് പേർക്കായി ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്.
Also Read: പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പ്; എട്ട് സ്ത്രീകളുടെ കൊലപാതകി ഒടുവിൽ വെളിച്ചത്ത്!
പരിചയമുള്ളവരുടെ നമ്പറുകളിൽ നിന്നോ ഗ്രൂപ്പുകളിൽ നിന്നോ വരുന്ന ലിങ്കുകൾ വഴി ഒരു പ്രത്യേക ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ ആദ്യ ഘട്ടം. പ്ലേ സ്റ്റോറിൽ ലഭ്യമല്ലാത്ത ഇത്തരം ‘അൺനോൺ’ ആപ്പുകൾ ഫോണിലെത്തുന്നതോടെ ഇന്റർനെറ്റ് ബാങ്കിംഗ് വിവരങ്ങളും ഒ.ടി.പി ഉൾപ്പെടെയുള്ള സന്ദേശങ്ങളും തട്ടിപ്പുകാർക്ക് ചോർത്താൻ സാധിക്കും. പുന്നയൂർക്കുളം സ്വദേശിക്ക് 85,000 രൂപയും മുളങ്കുന്നത്തുകാവ് സ്വദേശിക്ക് 2.36 ലക്ഷം രൂപയുമാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്. ഒരാളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ, ആ ഫോണിലെ കോൺടാക്ട് ലിസ്റ്റിലുള്ള മറ്റുള്ളവർക്കും സമാനമായ തട്ടിപ്പ് സന്ദേശം ഓട്ടോമാറ്റിക്കായി അയക്കപ്പെടുമെന്നത് ഈ ചതിയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.
അജ്ഞാത സ്രോതസ്സുകളിൽ നിന്നുള്ള ലിങ്കുകളോ ഫയലുകളോ യാതൊരു കാരണവശാലും തുറക്കരുതെന്ന് പോലീസ് കർശന നിർദ്ദേശം നൽകുന്നു. ഫോണിലെ ‘Install from Unknown Sources’ എന്ന സെറ്റിംഗ്സ് എപ്പോഴും ഓഫ് ചെയ്ത് വെക്കുക. ഇത്തരം സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ വിവരം അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയോ വേണം.
സുരക്ഷാ മുൻകരുതലുകൾ:
ഔദ്യോഗിക വെബ്സൈറ്റുകൾ വഴി മാത്രം പിഴ അടയ്ക്കുക.
വാട്സാപ്പിലൂടെ വരുന്ന എ.പി.കെ (APK) ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുത്.
ബാങ്ക് വിവരങ്ങളോ ഒ.ടി.പിയോ ആരുമായും പങ്കുവെക്കരുത്.






