ബെംഗളൂരു: ബെംഗളൂരുവിലെ ബാഗലുരുവിൽ വീട്ടുജോലിക്കാരി വളർത്തുനായയെ അതിക്രൂരമായി കൊലപ്പെടുത്തി. റാഷി പൂജാരി എന്നയാളുടെ ഉടമസ്ഥതയിലുള്ള ‘ഗൂഫി’ എന്ന് പേരുള്ള നായയാണ് കൊല്ലപ്പെട്ടത്. നായയുടെ മരണത്തിൽ സംശയം തോന്നിയ ഉടമ, താമസിക്കുന്ന അപ്പാർട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. ഒക്ടോബർ 31-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സിസിടിവി ദൃശ്യങ്ങളിൽ, വീട്ടുജോലിക്കാരിയായ പുഷ്പലത രണ്ട് നായ്ക്കളുമായി ലിഫ്റ്റിൽ കയറുന്നത് കാണാം. ലിഫ്റ്റിന്റെ വാതിൽ അടഞ്ഞ ഉടൻ യുവതി നായ്ക്കളിൽ ഒന്നിനെ പിടിച്ച് ശക്തിയായി നിലത്തടിക്കുകയായിരുന്നു. ലിഫ്റ്റ് തുറക്കുമ്പോൾ ചത്ത നായയുമായി യുവതി പുറത്തിറങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം, ഉടമ നൽകിയ പരാതിയിൽ ബാഗലുരു പോലീസ് പുഷ്പലതയ്‌ക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 325 പ്രകാരം കേസെടുത്തു. ഒന്നര വർഷം മുൻപാണ് പുഷ്പലത റാഷി പൂജാരിയുടെ വീട്ടിൽ ജോലിക്കെത്തിയത്. നിലവിൽ ഒളിവിലുള്ള പ്രതിക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.











