ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പര തൂത്തുവാരിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം കൂടുതൽ സുരക്ഷിതമാക്കി ഓസ്‌ട്രേലിയ. ചാമ്പ്യൻഷിപ്പിൽ ഇതുവരെ കളിച്ച ആറ് ടെസ്റ്റുകളിലും വിജയിച്ച ഓസ്‌ട്രേലിയ 100 ശതമാനം പോയിന്റോടെയാണ് പട്ടികയിൽ ബഹുദൂരം മുന്നിലെത്തിയത്. ഇന്ത്യക്കെതിരായ പരമ്പര വിജയത്തിന്റെ കരുത്തിൽ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്ത് തുടരുന്നുണ്ട്. നാല് മത്സരങ്ങളിൽ മൂന്ന് വിജയങ്ങളുമായി 75 ശതമാനം പോയിന്റാണ് ദക്ഷിണാഫ്രിക്കയുടെ സമ്പാദ്യം. പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് വരാനിരിക്കുന്ന മത്സരങ്ങൾ ഫൈനൽ പ്രതീക്ഷകൾക്ക് നിർണ്ണായകമാകും.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ശ്രീലങ്കയും ന്യൂസിലൻഡും ആദ്യ നാലിൽ സ്ഥാനം പിടിച്ചു. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയുമായി 66.67 പോയിന്റ് ശതമാനത്തോടെ ലങ്ക മൂന്നാം സ്ഥാനത്താണ്. ഇതേ ശതമാനവുമായി ന്യൂസിലൻഡ് നാലാം സ്ഥാനത്തുണ്ടെങ്കിലും വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റ് വിജയിച്ചാൽ അവർക്ക് ലങ്കയെ മറികടന്ന് മുന്നിലെത്താം. ഒരു ജയവും ഒരു തോൽവിയുമായി പാകിസ്ഥാൻ അഞ്ചാം സ്ഥാനത്താണ്. നിലവിൽ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കിയ ടീം ഇന്ത്യയാണ്. ഒമ്പത് മത്സരങ്ങളിൽ നിന്ന് നാല് ജയവും നാല് തോൽവിയും ഒരു സമനിലയുമായി ആറാം സ്ഥാനത്താണ് ഇന്ത്യ.
Also Read: ശുഭ്മാൻ ഗില്ലിന് ലോകകപ്പ് നഷ്ടം; റൺസ് കണ്ടെത്താൻ പാടുപെട്ടിട്ടും സൂര്യകുമാറിനെ കൈവിടാതെ സെലക്ടർമാർ
ഇന്ത്യയ്ക്ക് പിന്നാലെ എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ഇംഗ്ലണ്ട് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഇന്ത്യക്കെതിരെ നേടിയ രണ്ട് ജയങ്ങൾ മാത്രമാണ് അവരുടെ സമ്പാദ്യം. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിൽ ബംഗ്ലാദേശും വെസ്റ്റ് ഇൻഡീസുമാണ് ഉള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള പോരാട്ടം കടുക്കുമ്പോൾ, വരാനിരിക്കുന്ന പരമ്പരകൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്. പ്രത്യേകിച്ചും ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും വലിയ പോയിന്റ് ശതമാനവുമായി മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഇനിയുള്ള മത്സരങ്ങളിൽ വലിയ വിജയങ്ങൾ അനിവാര്യമാണ്.






