രോഗികൾക്ക് അഭയവും ആശ്വാസവും നൽകേണ്ട ചികിത്സാ കേന്ദ്രങ്ങൾ പോലും സുരക്ഷിതമല്ലാതാവുന്ന ഞെട്ടിക്കുന്ന സംഭവമാണ് ബെംഗളൂരുവിൽ നിന്ന് ഇപ്പോൾ പുറത്ത് വരുന്നത്. ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഒരു ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. 21കാരിയെയാണ് ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബെംഗളൂരുവിൽ സ്വകാര്യ ക്ലിനിക്കിലെ ഡെർമറ്റോളജിസ്റ്റ് ഡോ. പ്രവീൺ ആണ് സംഭവത്തിൽ പൊലീസിൻ്റെ പിടിയിലായത്.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അശോക് നഗർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിഎൻഎസ് സെക്ഷൻ 75, 79 എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. യുവതിയുടെ പരാതിയിൽ പരിശോധന എന്ന പേരിൽ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും മുപ്പത് മിനിട്ടോളം ഉപദ്രവിക്കുകയും ചെയ്തു എന്നും പറയുന്നു. ഡോക്റ്റർ പലതവണ കെട്ടിപിടിക്കുകയും ചുംബിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ക്ലിനിക്കിൽ എത്തിയാണ് ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്.






