കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഇറാനുമായുള്ള നയതന്ത്ര ബന്ധത്തിൽ കടുത്ത നടപടികളുമായി കുവൈത്ത് സർക്കാർ. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞരോട് 24 മണിക്കൂറിനകം കുവൈത്ത് വിടാൻ സർക്കാർ ഉത്തരവിട്ടു. കുവൈത്തിന്റെ തീരുമാനത്തിന് പിന്നാലെ, ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ജിസിസി കൂട്ടായ്മയും രംഗത്തെത്തി.
മേഖലയിൽ സുരക്ഷാ ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ, ഇറാനെതിരെ കടുത്ത തീരുമാനങ്ങളിലേക്ക് കുവൈത്ത് കടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹോർമുസ് കടലിടുക്കിനടുത്തുള്ള ഖഷാം ദ്വീപിലേക്ക് അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാൻ ഈ നടപടി സ്വീകരിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരുന്നു. മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാൻ ആണ് മരിച്ചത്.
Also Read: മുഖ്യമന്ത്രിക്ക് ‘മൂക്കുകയർ’, ഭരണത്തിൽ ഏകാധിപത്യം വേണ്ട, കോർഡിനേഷൻ കമ്മറ്റി രൂപീകരിക്കാൻ നീക്കം
ആക്രമണത്തിൽ 63 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മൻസൂർ അഹമ്മദ് റഹ്മാന്റെ മരണത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനും കുവൈത്ത് അധികൃതരുമായി ചേർന്ന് എംബസി ഏകോപനം നടത്തിവരികയാണ്. സംഭവത്തെത്തുടർന്ന് മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.






