ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിച്ച ബൽവന്ത് സിങ് രജോനയുടെ ദയാഹർജിയിൽ മാർച്ച് 18നകം തീരുമാനമെടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീംകോടതി. ഇത് അവസാന അവസരമാണെന്നും ഇനി തീരുമാനമെടുത്തില്ലെങ്കിൽ രജോനയുടെ ഹർജി തങ്ങൾ പരിഗണിക്കുമെന്നും ജസ്റ്റിസ് ബി.ആർ.ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് വ്യക്തമാക്കി.
ദയാഹർജിയിൽ തീരുമാനമെടുക്കുന്നത് വൈകിയതിനാൽ വധശിക്ഷ ജീവപര്യന്തമാക്കണമെന്നപേക്ഷിച്ചാണ് ബൽവന്ത് സിങ് രജോന സുപ്രീംകോടതിയെ സമീപിച്ചത്. ദയാഹർജി പരിഗണനയിലാണെന്നും ആറാഴ്ച കൂടി സമയം അനുവദിക്കണമെന്നും തുഷാർ മേത്ത അഭ്യർഥിച്ചു. എന്നാൽ, 29 വർഷം രജോന ജയിലിൽ കഴിഞ്ഞെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. ദയാഹർജി രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പരിഗണനക്ക് സമർപ്പിക്കാൻ കഴിഞ്ഞവർഷം നവംബർ 25ന് ഹർജിയിൽ വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ, വിഷയത്തിലെ സങ്കീർണത കാരണം ഈ ഉത്തരവ് നടപ്പാക്കരുതെന്നും ഫയൽ രാഷ്ട്രപതിയുടെ മുന്നിലല്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലാണെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
Also Read: യുപിയില്‍ ഗുണ്ടാസംഘവുമായി ഏറ്റുമുട്ടല്‍; 4 പേരെ വധിച്ച് പോലീസ്
1995 ആഗസ്റ്റ് 31ന് ഛണ്ഡിഗഢിലെ സെക്രട്ടറിയേറ്റിൽ നടന്ന സ്ഫോടനത്തിലാണ് പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങും മറ്റ് 16 പേരും കൊല്ലപ്പെട്ടത്. തുടർന്ന് 2007 ജൂലൈയിൽ പ്രത്യേക കോടതി രജോനക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷയിൽ ഇളവുവേണമെന്ന രജോനയുടെ ഹർജി 2023 മേയ് മൂന്നിന് തള്ളിയ സുപ്രീംകോടതി, ദയാഹർജി ബന്ധപ്പെട്ടവർ കൈകാര്യംചെയ്യണമെന്നും നിർദേശിച്ചിരുന്നു. ദയാഹർജികളിൽ കാലതാമസം വരുത്തരുതെന്ന് മറ്റൊരു കേസിൽ 2023 ഏപ്രിലിൽ സുപ്രീംകോടതി സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു.