പി.വി അന്‍വറിന് മുന്നില്‍ കോണ്‍ഗ്രസ്സ് വാതില്‍ തുറക്കുമ്പോള്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് സമവാക്യവും മാറും. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന എം.എല്‍.എയാണ് പി.വി അന്‍വര്‍. പഴയ ഐ ഗ്രൂപ്പുകാരനായ അന്‍വറിനോട് കെ മുരളീധരനും പ്രത്യേക താല്‍പ്പര്യമുണ്ട്. അന്‍വര്‍ കോണ്‍ഗ്രസ്സില്‍ എത്തിയാല്‍ ഈ വിഭാഗത്തിനാണ് കരുത്ത് കൂടുക. മാത്രമല്ല, നിലമ്പൂര്‍, തവനൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ ഏതിലെങ്കിലും 2026-ലെ തിരഞ്ഞെടുപ്പില്‍ അന്‍വറിന് മത്സരിക്കാനായി കോണ്‍ഗ്രസ്സ് നല്‍കും. തന്റെ തട്ടകമായ നിലമ്പൂര്‍ തന്നെ വേണമെന്ന് അന്‍വര്‍ ശഠിച്ചാല്‍, വെട്ടിലായി പോകുക ഈ സീറ്റില്‍ കണ്ണും നട്ടിരിക്കുന്ന ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തുമാണ്. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന് സീറ്റ് നല്‍കിയില്ലെങ്കില്‍ അദ്ദേഹം സ്വതന്ത്രനായി മത്സരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.
മലപ്പുറത്ത് നിലവില്‍ മുന്‍ മന്ത്രി എ.പി അനില്‍ കുമാറാണ് കെ.സി വേണുഗോപാലിന്റെ വലംകൈ ആയി പാര്‍ട്ടിയില്‍ ഇടപെടല്‍ നടത്തി വരുന്നത്. ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായാണ് ഏറെ അടുപ്പുമുള്ളത്. ജോയിയും അനില്‍കുമാറും മലപ്പുറത്തെ കോണ്‍ഗ്രസ്സിനെ കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് എതിരിയായി നില്‍ക്കുന്നതിപ്പോള്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്താണ്. ഡി.സി.സിയില്‍ ഭൂരിപക്ഷം നേതാക്കളും ഷൗക്കത്തിനെയാണ് പിന്തുണയ്ക്കുന്നത്.
Also Read: മണിപ്പൂരിലെ അണയാ “തീ”, സുപ്രീം കോടതിയുടെ പുതിയ നിർദേശത്തിന് പിന്നിൽ?
ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം നയിക്കാന്‍ എ ഗ്രൂപ്പിന് പ്രധാന നേതാവില്ലെങ്കിലും ആ ഗ്രൂപ്പ് മലപ്പുറത്ത് ശക്തമാണ്. ആര്യാടന്‍ മുഹമ്മദ് ജീവിച്ചിരുന്ന സമയത്ത് ‘ആര്യാടന്‍ കോണ്‍ഗ്രസ്സായാണ്’ മലപ്പുറത്തെ കോണ്‍ഗ്രസ്സ് അറിയപ്പെട്ടിരുന്നത്. ഇടതുപക്ഷ പിന്തുണയോടെ നിലമ്പൂരിന്‍ മത്സരിച്ച് വിജയിച്ച ഒരു ചരിത്രം ആര്യാടന്‍ മുഹമ്മദിന് ഉള്ളതിനാല്‍ തന്നെ, സീറ്റ് നിഷേധിച്ചാല്‍, ആ വഴിക്ക് മകന്‍ ആര്യാടന്‍ ഷൗക്കത്തും പോകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
പി.വി അന്‍വര്‍ യു.ഡി.എഫിന്റെ ഭാഗമാകണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് മുസ്ലീം ലീഗ് അണികളാണ്. ചില നേതാക്കള്‍ ഇടപെട്ട് ലീഗിലേക്കുള്ള അന്‍വറിന്റെ പ്രവേശനം താല്‍ക്കാലികമായി തടഞ്ഞെങ്കിലും അന്‍വര്‍ ഒരു രാഷ്ട്രീയ സംവിധാനമുണ്ടാക്കി മലപ്പുറത്തെ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചാല്‍ ലീഗിന്റെ വോട്ടില്‍ ഇപ്പോഴും ചോര്‍ച്ചയ്ക്ക് വലിയ സാധ്യതയുണ്ട്.
കടുത്ത സി.പി.എം വിരുദ്ധരായ ലീഗ് അണികള്‍ക്ക് കെ.എം ഷാജി കഴിഞ്ഞാല്‍ പിന്നെ പ്രിയം പി.വി അന്‍വറിനോടാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന ലീഗ് നേതൃത്വം കോണ്‍ഗ്രസ്സ് അന്‍വറിനെ സ്വീകരിക്കുകയാണെങ്കില്‍ എതിര്‍ക്കേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 16 നിയമസഭാ സീറ്റുകളാണ് മലപ്പുറം ജില്ലയിലുള്ളത്. ഇതില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 12 എണ്ണം നേടിയത് യു.ഡി.എഫാണ്. മുസ്ലീം ലീഗ് 11, കോണ്‍ഗ്രസ്സ് 1 എന്നതാണ് മുന്നണിയിലെ സീറ്റ് നില. ഇടതുപക്ഷം നേടിയ ബാക്കി 4 സീറ്റുകളിലും സി.പി.എം സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഇതില്‍ തന്നെ പെരിന്തല്‍മണ്ണയില്‍ ലീഗ് സ്ഥാനാര്‍ത്ഥി വിജയിച്ചത് കേവലം 38 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മാത്രമാണ്.
മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ പതിനായിരത്തില്‍ താഴെ ഭൂരിപക്ഷത്തിന് വിജയിച്ച മൂന്ന് മണ്ഡലങ്ങള്‍ മങ്കടയും തിരൂരും തിരൂരങ്ങാടിയുമാണ്. ഇതില്‍ മങ്കടയില്‍ 6,246, തിരൂരില്‍ 7214, തിരൂരങ്ങാടിയില്‍ 9,578 വോട്ടുമാണ് ഭൂരിപക്ഷമുള്ളത്. പെരിന്തല്‍മണ്ണ കൂടി ചേരുമ്പോള്‍ ലീഗ് 2026-ല്‍ കടുത്ത വെല്ലുവിളി നേരിടുന്ന മണ്ഡലങ്ങളുടെ എണ്ണം നാലാകും. അതായത്. നിലവിലെ പൊന്നാനി, തവനൂര്‍, താനൂര്‍, നിലമ്പൂര്‍ സീറ്റുകള്‍ നിലനിര്‍ത്തുകയും ലീഗിന്റെ 4 സീറ്റുകള്‍ പിടിച്ചെടുക്കാനും ഇടതുപക്ഷത്തിന് കഴിഞ്ഞാല്‍ ഒറ്റയടിക്ക് അവരുടെ സീറ്റ് എട്ടായി വര്‍ധിക്കും. പി.വി അന്‍വര്‍ മൂന്നാം ചേരി ഉണ്ടാക്കിയാലും ആര്യാടന്‍ ഷൗക്കത്ത് കോണ്‍ഗ്രസ്സ് വിട്ടാലും അത് ഇടതുപക്ഷത്തിനാണ് ഫലത്തില്‍ ഗുണം ചെയ്യുക.
Also Read: ശത്രുക്കളുമായുള്ള ഒരു ബന്ധവും വേണ്ട, റഷ്യ രണ്ടും കൽപ്പിച്ച് തന്നെ ..!
ആര്യാടന്‍ ഷൗക്കത്ത് വിഭാഗം കോണ്‍ഗ്രസ്സ് വിട്ടാല്‍ വള്ളിക്കുന്ന്, കോട്ടയ്ക്കല്‍, മഞ്ചേരി, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ മുസ്ലീം ലീഗിനും വണ്ടൂരില്‍ കോണ്‍ഗ്രസ്സിനും കടുത്ത വെല്ലുവിളി നേരിടേണ്ടി വരും. ഇതിനെല്ലാം പുറമെയാണ് സമസ്തയിലെ പ്രതിസന്ധി ഉയര്‍ത്തുന്ന വെല്ലുവിളി. ലീഗ് അനുകൂലികളും വിരുദ്ധരുമായി സമസ്ത വേര്‍തിരിക്കപ്പെട്ടു കഴിഞ്ഞു. ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ സമസ്തയിലെ സംഭവ വികാസങ്ങള്‍ ലീഗിനെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത്. ഇത് തിരിച്ചറിഞ്ഞ് സമവായത്തിന് ലീഗ് നേതൃത്വം ശ്രമിച്ചെങ്കിലും ലീഗ് വിരുദ്ധ വിഭാഗം ചര്‍ച്ച ബഹിഷ്‌ക്കരിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഇതിന് ശേഷം ചേര്‍ന്ന സമസ്ത മുശാവറ യോഗവും വിവാദത്തിലാണ് കലാശിച്ചിരിക്കുന്നത്. കൂട്ട് കൂടാന്‍ പാടില്ലാത്തവരുമായി ലീഗ് നേതൃത്വം കൂട്ടു കൂടുന്നത് ആ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പാണ് സമസ്തയിലെ പ്രബലവിഭാഗം നല്‍കിയിരിക്കുന്നത്. ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ സമസ്തയുടെ പണ്ഡിത സഭയായ മുശാവറയില്‍ ഉള്‍പ്പെടുത്താത്തതും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. മുശാവറ അംഗമാകാനുള്ള പാണ്ഡിത്യം സാദിഖലി തങ്ങള്‍ക്കില്ലെന്നാണ് എതിര്‍ ചേരി തുറന്നടിക്കുന്നത്. ഈ സംഭവ വികാസങ്ങള്‍ എല്ലാം തന്നെ ലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറത്ത് ലീഗിന്റെ നില പരുങ്ങലിലാക്കുന്നതാണ്.
2026-ല്‍ കേരള ഭരണം യു.ഡി.എഫ് പിടിക്കും എന്ന ഒറ്റ ആത്മവിശ്വാസത്തിലാണ് ലീഗ് നേതൃത്വം മുന്നോട്ട് പോകുന്നത്. ആ കണക്ക് കൂട്ടലുകള്‍ തെറ്റിയാല്‍, സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വവും ചോദ്യം ചെയ്യപ്പെടും. പത്ത് വര്‍ഷം തുടര്‍ച്ചയായി അധികാരത്തിന് പുറത്തിരിക്കേണ്ടി വരുന്ന ലീഗിന് ഇനിയൊരു അഞ്ചു വര്‍ഷം കൂടി പുറത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായാല്‍ പാര്‍ട്ടി മാത്രമല്ല യു.ഡി.എഫ് എന്ന മുന്നണി തന്നെ മുങ്ങി പോകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
കടുത്ത ജനവികാരം ഇടതുപക്ഷ സര്‍ക്കാരിന് എതിരെ ഉണ്ടെന്ന് കരുതിയ യു.ഡി.എഫ് നേതൃത്വത്തിന് ചേലക്കരയിലെ ഇടതുപക്ഷ വിജയം 2026-ലെ പ്രതീക്ഷകള്‍ക്ക് മേലേറ്റ പ്രഹരമാണ്. വയനാട്ടിലെയും പാലക്കാട്ടെയും സീറ്റുകള്‍ നിലനിര്‍ത്തിയത് കൊണ്ട് മാത്രം ഒരു കാര്യവും ഇല്ലെന്നും ചേലക്കര പിടിച്ചാല്‍ മാത്രമേ, സര്‍ക്കാരിനെതിരായ ജനവിധിയായി കണക്കാക്കാന്‍ പറ്റൂ എന്ന് കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെ നിരന്തരം പറഞ്ഞിട്ടും മാസങ്ങള്‍ക്ക് മുന്‍പ് തൊട്ട് പ്രവര്‍ത്തനം തുടങ്ങിയിട്ടും ദയനീയ പരാജയമാണ് ചേലക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ഉണ്ടായിരിക്കുന്നത്.
Also Read: അല്ലു അർജുനെ തൊട്ടത് കോൺഗ്രസ്സിന് പണിയാകും, തെലങ്കാനയിൽ പുതിയ എതിരിയെ സൃഷ്ടിച്ച് സർക്കാർ !
ഇനി നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് വലിയ പ്രതീക്ഷയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വാര്‍ഡ് പുനര്‍വിഭജനം ഇടതുപക്ഷത്തിന് അനുകൂലമാണെന്ന മുന്‍കൂര്‍ ജാമ്യവും യു.ഡി.എഫ് നേതാക്കള്‍ എടുത്തിട്ടുണ്ട്. കടുത്ത പ്രതികൂല സാഹചര്യത്തില്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടി ഇടതുപക്ഷം വിജയിച്ചാല്‍ അത് യു.ഡി. എഫിന്റെ നിലനില്‍പ്പിനെയും ബാധിക്കും. അത്തരമൊരു പശ്ചാത്തലത്തില്‍ ലീഗിലെയും കോണ്‍ഗ്രസ്സിലെയും ഒരു വിഭാഗം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇടതുപക്ഷത്ത് ചേക്കേറാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
Express View
വീഡിയോ കാണാം