മലയാള സിനിമയില്‍ നേരിട്ട അവഗണനകള്‍ തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരന്‍.മലയാളത്തില്‍ താന്‍ ഒരുപാട് അവഗണന നേരിട്ടെന്നും അഭിനയിക്കാന്‍ അറിയില്ലെന്ന അധിക്ഷേപം ഏറ്റുവാങ്ങിയെന്നും അനുപമ പറഞ്ഞു. ജെഎസ്‌കെ- ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു നടി. അനുപമയുടെ പരാമര്‍ശത്തിന് പിന്നാലെ മലയാളത്തില്‍നിന്ന് അവഗണ നേരിട്ട് മറ്റുഭാഷകളില്‍ പോയി വിജയിച്ച നടിമാരുടെ ഉദാഹരണം ചൂണ്ടിക്കാട്ടി സുരേഷ് ഗോപി മറുപടി നല്‍കുകയും ചെയ്തു. ഇതേപോലെ അനുപമയുടെ കരിയറിലും സംഭവിക്കുമെന്ന് സുരേഷ് ഗോപി ആശംസിച്ചു.
Also Read: കൊറിയൻ ഫിലിം ഫെസ്റ്റിവലിലേക്ക് ‘മാർക്കോ’
‘ഒരുപാട് പേര് എന്നെ മലയാളത്തില്‍ അവഗണിച്ചിരുന്നു. എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞിരുന്നു. ഒരുപാട് ട്രോളുകള്‍ ഏറ്റുവാങ്ങി. എന്നായിരുന്നു അനുപമ പറഞ്ഞത്. പിന്നാലെ വേദിയില്‍ സംസാരിക്കവെയാണ് സുരേഷ് ഗോപി അനുപമയുടെ വാക്കുകള്‍ക്ക് മറുപടി നല്‍കിയത്.
‘അനുപമ ഇവിടെ ഹൃദയം തുറന്ന് പറഞ്ഞ കാര്യങ്ങളെക്കുറിച്ച്… ഇത് ആദ്യത്തെ സംഭവമല്ല അനുപമ. എനിക്കറിയാവുന്ന സത്യമുണ്ട്, സിമ്രാന്‍. ഒരുപാട് നമ്മള്‍ അവഹേളിച്ചു വിട്ട നായികയാണ്. പക്ഷേ, പിന്നീട് മലയാളത്തില്‍ നായികയായി വരാന്‍ അവരുടെ പിന്നാലെ നടന്ന വന്‍ സംവിധായകരെ എനിക്കറിയാം. അസിന്‍, നയന്‍താര, ഇവരെല്ലാം ലോകം കാംക്ഷിക്കുന്ന, വിവിധ ഭാഷകളിലെ നായികമാരായി നല്ലതുപോലെ നിറഞ്ഞാടി. അതുതന്നെ അനുപമയുടെ ജീവിതത്തിലും സംഭവിക്കും. ഇത് കര്‍മ എന്ന് പറയും. അങ്ങനെ സംഭവിച്ചേ പറ്റുകയുള്ളൂ. അതിനുവേണ്ടിയുള്ള പ്രാര്‍ഥനയുണ്ട്’, എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.