അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവം; അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിച്ചു

അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവം; അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ പിഴവ് അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. അടുത്ത മാസം ഒന്നിന് ബോർഡ് യോഗം ചേർന്ന് കേസ് പരിശോധിക്കും. നാല് വയസ്സുകാരിക്ക് കൈവിരലിനു പകരം നാവിന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സംഭവത്തിലാണ് അന്വേഷണം. മെഡിക്കൽ നെഗ്ളിജൻസ് ആക്ട് പ്രകാരം കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ പ്രകാരമാണ് ജില്ലാ മെഡിക്കൽ ഓഫീസർ വിദഗ്ദരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.

അവയവം മാറി ശസ്ത്രക്രിയയ്ക്ക് വിധേയമായ കുട്ടിയുടെ ചികിൽസയുമായി ബന്ധപ്പെട്ട രേഖകൾ, ഡ്യൂട്ടി രജിസ്റ്റർ, ശസ്ത്രക്രിയ നടത്തിയ ഡോക്ടർ, ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ എന്നിവർ പൊലീസിന് നൽകിയ മൊഴി, തുടങ്ങിയവ അടുത്ത മാസം ഒന്നിന് ചേരുന്ന മെഡിക്കൽ ബോർഡ് യോഗം പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ച വിവരങ്ങളടങ്ങിയ റിപ്പോർട്ട് ജില്ലാ ആരോഗ്യവകുപ്പ് ഓഫീസർക്ക് അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളേജ് എസിപി സമർപ്പിച്ചിരുന്നു.

മെഡിക്കൽ ബോർഡ് കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പൊലീസിന്റെ തുടർനടപടികൾ. ചെറുവണ്ണൂർ സ്വദേശികളുടെ മകളായ നാലു വയസുകാരിയുടെ ആറാം വിരൽ മാറ്റുന്നതിന് പകരം രക്ഷിതാക്കളെ അറിയിക്കാതെ നാവിൽ ശസ്ത്രക്രിയ നടത്തിയെന്നാണ് കേസ്. എന്നാൽ തെറ്റു പറ്റിയിട്ടില്ലെന്നും കുട്ടിയുടെ നാവിൽ കെട്ടു കണ്ടപ്പോൾ അടിയന്തരമായി ശസ്ത്രക്രിയ ചെയ്തെന്നുമാണ് ഡോക്ടർ ബിജോൺ ജോൺസൺ പൊലീസിന് മൊഴി നൽകിയത്. ആറാം വിരൽ മാറ്റാനുള്ള ശസ്ത്രക്രിയയ്ക്കായി കുട്ടിയെ പ്രവേശിപ്പിച്ചപ്പോഴാണ് നാവി‍ൽ കെട്ടുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടതാണെന്നാണ് ഡോക്ടറുടെ വാദം. ഡോക്ടറെ ആരോഗ്യവകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

Top