കൃത്രിമബുദ്ധി വരുംവർഷങ്ങളിൽ ലോക സമ്പദ്‌വ്യവസ്ഥയെയും തൊഴിൽ മേഖലയെയും ചരിത്രത്തിലില്ലാത്ത വിധം പിടിച്ചുലയ്ക്കുമെന്ന് സാങ്കേതിക-സാമ്പത്തിക രംഗത്തെ പ്രമുഖരുടെ സംയുക്ത മുന്നറിയിപ്പ്. “നമ്മൾ ഇപ്പോൾ തന്നെ പ്രവർത്തിക്കണം” (We Must Act Now) എന്ന തലക്കെട്ടിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ 16 നൊബേൽ ജേതാക്കൾ ഉൾപ്പെടെ ഇരുനൂറിലധികം പ്രമുഖരാണ് ഒപ്പുവെച്ചിരിക്കുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ എഐ സാങ്കേതികവിദ്യ ഇന്നുള്ളതിനേക്കാൾ അതിശക്തമാകുമെന്നും, പണ്ട് ലോകത്തുണ്ടായ വ്യവസായ വിപ്ലവത്തേക്കാൾ വേഗത്തിലും വലിയ തോതിലുമായിരിക്കും ഇത് മാറ്റങ്ങൾ വരുത്തുകയെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
എഐയുടെ കടന്നുകയറ്റം വിനാശകരമായ തൊഴിൽ നഷ്ടത്തിന് കാരണമായേക്കാമെന്നാണ് പ്രസ്താവനയിലെ പ്രധാന മുന്നറിയിപ്പ്. പ്രത്യേകിച്ച് ഓഫീസ് ജോലികൾ, മാനേജ്മെന്റ് തസ്തികകൾ, ആവർത്തന സ്വഭാവമുള്ള വൈറ്റ് കോളർ ജോലികൾ എന്നിവ എഐയുടെ വ്യാപകമായ ഉപയോഗത്തോടെ പാടെ ഇല്ലാതാകാൻ സാധ്യതയുണ്ട്. അതേസമയം, ഉൽപ്പാദനക്ഷമത ഉയർത്താനും ജീവിതനിലവാരം മെച്ചപ്പെടുത്താനും പുതിയ ചില തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും എഐക്ക് സാധിക്കുമെന്ന ഗുണവശവും വിദഗ്ദ്ധർ തള്ളിക്കളയുന്നില്ല. എന്നാൽ ഈ നേട്ടങ്ങൾ സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്ക് വരെ കൃത്യമായി ലഭ്യമാകണമെങ്കിൽ ആഗോളതലത്തിൽ കർശനമായ നയങ്ങളും നിയന്ത്രണങ്ങളും അനിവാര്യമാണെന്ന് പ്രസ്താവന ഓർമ്മിപ്പിക്കുന്നു.
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ ജേതാക്കളായ ഡാരോൺ അസെമൊഗ്ലു, സൈമൺ ജോൺസൺ, ക്രിസ്റ്റഫർ എ. പിസാരിഡസ് എന്നിവരാണ് സംയുക്ത പ്രസ്താവനയ്ക്ക് പിന്നിലുള്ള പ്രധാനികൾ. ഇവർക്ക് പുറമെ ഗൂഗിളിന്റെ മുൻ ചീഫ് എക്സിക്യൂട്ടീവ് എറിക് ഷ്മിറ്റ്, ആന്ത്രോപിക്കിന്റെ സഹസ്ഥാപകൻ ജാക്ക് ക്ലാർക്ക്, ഓപ്പൺഎഐയിലെ റോണി ചാറ്റർജി, ഡീൻ ബോൾ ഗൂഗിൾ ഡീപ്‌മൈൻഡിലെ മിഷേൽ ബാക്കർ എന്നിവരും ഈ നീക്കത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എഐ മനുഷ്യരെ പൂർണ്ണമായും മാറ്റിസ്ഥാപിക്കുന്നതിന് പകരം, മനുഷ്യന്റെ കഴിവുകൾ വർദ്ധിപ്പിക്കുന്ന രീതിയിലായിരിക്കണം വികസിപ്പിക്കേണ്ടത്. ഇതിനായി സാങ്കേതിക കമ്പനികളും ഗവൺമെന്റുകളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും വിദഗ്ദ്ധർ ആവശ്യപ്പെടുന്നു.
വിദഗ്ദ്ധരുടെ ഈ മുന്നറിയിപ്പുകളെ ശരിവെയ്ക്കുന്ന രീതിയിലാണ് നിലവിലെ ഐടി മേഖലയിലെ ചലനങ്ങൾ. ചെലവ് ചുരുക്കലിന്റെയും സ്ഥാപന പുനഃസംഘടനയുടെയും ഭാഗമായി പ്രമുഖ ആഗോള ടെക് ഭീമന്മാരായ ഒറാക്കിൾ, മൈക്രോസോഫ്റ്റ്, കോയിൻബേസ്, കോഗ്നിസന്റ് തുടങ്ങിയ കമ്പനികൾ ഇതിനോടകം തന്നെ പതിനായിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. എഐ സാങ്കേതികവിദ്യയുടെ വർദ്ധിച്ച ഉപയോഗം തൊഴിൽ വിപണിയിൽ ഇതിനകം തന്നെ കരിനിഴൽ വീഴ്ത്തിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഈ പിരിച്ചുവിടലുകൾ.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






