ലീഡ്സ്: ലീഡ്‌സിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ യശസ്വി ജയ്സ്വാളിനും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും പിന്നാലെ വൈസ് ക്യാപ്റ്റൻ റിഷഭ് പന്തും സെഞ്ച്വറി നേടിയതോടെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കടന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാം ദിനം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സെന്ന ശക്തമായ നിലയിലാണ്. 118 റണ്‍സുമായി റിഷഭ് പന്തും റണ്ണൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍ ഉള്ളത്.
147 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മന്‍ ഗില്ലിന്‍റെയും റണ്ണൊന്നുമെടുക്കാത്ത കരുണ്‍ നായരുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം ആദ്യ സെഷനില്‍ നഷ്ടമായത്. വ്യക്തിഗത സ്കോര്‍ 99ല്‍ നില്‍ക്കെ ഷൊയ്ബ് ബഷീറിന്റെ പന്ത് സിക്സിന് പറത്തി 146 പന്തില്‍ തന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറി നേടിയ റിഷഭ് പന്ത് പതിവുപോലെ സമ്മർ സോള്‍ട്ട് അടിച്ചാണ് സെഞ്ച്വറി നേട്ടം ആഘോഷിച്ചത്. നാലാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലും റിഷഭ് പന്തും ചേര്‍ന്ന് 147 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉയര്‍ത്തിയ ശേഷമാണ് വേര്‍പിരിഞ്ഞത്.
Also Read: ടെസ്റ്റ് ക്രിക്കറ്റ്; മികച്ച 10 ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് സ്റ്റുവര്‍ട്ട് ബ്രോഡ്
റിഷഭ് പന്ത് സെഞ്ച്വറി നേടിയതിന് പിന്നാലെ ഷൊയ്ബ് ബഷീറിന്റെ പന്ത് സിക്സ് അടിക്കാനുള്ള ശ്രമത്തിലാണ് ശുഭ്മാൻ ഗില്‍ പുറത്തായത്. 227 പന്ത് നേരിട്ട ഗില്‍ 147 റണ്‍സുമായാണ് മടങ്ങിയത്. ഗില്‍ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ കരുണ്‍ നായരാകട്ടെ ബെന്‍ സ്റ്റോക്സിന്‍റെ പന്തില്‍ കവര്‍ ഡ്രൈവിന് ശ്രമിച്ച് ഒല്ലി പോപ്പിന്‍റെ പറക്കും ക്യാച്ചില്‍ പുറത്തായി.